തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യ ജയം ഇടതുമുന്നണിക്ക്. കണ്ണൂർ ജില്ലയിലെ ആന്തൂർ മുൻസിപ്പാലിറ്റിയിലെ ആറ് വാർഡുകളിൽ സിപിഎം സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് നാല് മണിക്ക് ആവസാനിച്ചപ്പോൾ ഈ വാർഡുകളിൽ മറ്റ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചില്ല.
രണ്ടാം വാർഡിൽ സിപി സുഹാസ്, മൂന്നാം വാർഡിൽ എം പ്രീത, പത്താം വാർഡിൽ എംപി നളിനി, പതിനൊന്നാം വാർഡിൽ എം ശ്രീഷ, പതിനാറാം വാർഡിൽ ഇ അഞ്ജന, ഇരുപത്തിനാലാം വാർഡിൽ വി സതീദേവി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുൻസിപ്പാലിറ്റിയിൽ ആകെ 26 വാർഡുകളാണുളളത്. കഴിഞ്ഞ തവണ 14 വാർഡുകളിൽ ഇടത് മുന്നണി സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിപിഎം പ്രതിപക്ഷമില്ലാതെ ഭരിക്കുന്ന മുൻസിപ്പാലിറ്റിയാണ് ആന്തൂർ. എട്ട് വാർഡുകൾ കൂടി നേടിയാൽ ഇടതുമുന്നണിക്ക് ഒരിക്കൽ കൂടി മുൻസിപ്പാലിറ്റി ഭരിക്കാം.
സംസ്ഥാനത്ത് മുഴുവൻ തദ്ദേശ വാർഡുകളിലും മത്സരിക്കണമെന്ന് യുഡിഎഫും എൻഡിഎയും കീഴ് ഘടകങ്ങളോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ കണ്ണൂർ ജില്ലയിലെ പല പഞ്ചായത്തുകളിലും ഇത് നടപ്പായില്ലെന്നാണ് സൂചന.