മാധ്യമങ്ങൾ പുറത്തുവിട്ട ശബ്ദരേഖ സ്വപ്‌ന സുരേഷിന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്ന് ദക്ഷിണ മേഖല ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട്. ശബ്ദത്തിന് സാമ്യമുണ്ട്. പക്ഷെ തന്റേത് ആണെന്ന് ഉറപ്പില്ലെന്ന മൊഴിയാണ് സ്വപ്‌ന ഡി.ഐ.ജിക്ക് നല്‍കിയിട്ടുള്ളത്. ഈ ശബ്ദ സന്ദേശം അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്ന് റെക്കോഡ് ചെയ്തത് അല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വപ്‌നയുടേതെന്ന പേരിൽ ശബ്ദ സന്ദേശം പ്രചരിക്കുന്നതിൽ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഡിഐജി അജയ്കുമാറിനാണ് അന്വേഷണ ചുമതല.
ശബ്ദ സന്ദേശത്തിന്റെ ആധികാരികത പോലീസ് ഹൈടെക്ക് സെല്‍ അന്വേഷിച്ചു കണ്ടെത്തണമെന്നാണ് ജയില്‍ വകുപ്പിന്റെ ഇപ്പോഴത്തെ നിലപാട്. 36 സെക്കൻഡ് ദൈർഘ്യമുള്ള വോയിഡ് റെക്കോർഡാണ് പുറത്തുവന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി പറയാൻ അന്വേഷണ സംഘം നിർബന്ധിച്ചതായും രേഖപ്പെടുത്തിയ തന്റെ മൊഴി വായിച്ചു നോക്കാൻ അനുവദിക്കുന്നില്ലെന്നും സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശത്തില്‍ പറയുന്നു.
ശബ്ദരേഖയ്ക്ക് സാമ്യതയുണ്ടെങ്കിലും തന്റേത് ആണെന്ന് ഉറപ്പില്ലെന്നാണ് സ്വപ്‌ന മൊഴി നല്‍കിയിരിക്കുന്നത്. അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയില്‍ കഴിയുന്ന കാലത്ത് മാനസികമായി സംഘര്‍ഷം നേരിട്ടിരുന്നു. ആരോടൊക്കെ എന്തൊക്കെ പറഞ്ഞുവെന്ന് ഓര്‍മയില്ലെന്നും സ്വപ്‌ന മൊഴി നല്‍കി. അട്ടക്കുളങ്ങര ജയിലില്‍നിന്നല്ല ശബ്ദം റെക്കോഡ് ചെയ്തതെന്ന് ഉറപ്പാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.