യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ജോര്‍ജിയ സംസ്ഥാനത്ത് വീണ്ടും വോട്ടെണ്ണിയപ്പോള്‍ വിജയിച്ചത് ജോ ബൈഡന്‍ തന്നെ. ട്രംപിന്റെ ആവശ്യപ്രകാരമാണ് ജോര്‍ജിയയില്‍ വീണ്ടും വോട്ടെണ്ണിയിരുന്നത്. മാനുവല്‍ റീകൗണ്ടിങ് പൂര്‍ത്തിയായതോടെയാണ് ബൈഡന്റെ വിജയം സ്ഥിരീകരിച്ചത്. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ചാണ് ട്രംപ് വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
ജോർജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റിൻെറ വെബ്സൈറ്റിലാണ് വോട്ടെണ്ണൽ പൂർത്തിയായെന്ന അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. മൂന്നുപതിറ്റാണ്ടുകളായി റിപ്പബ്ലിക്കുകാര്‍ അടക്കിവാണിരുന്ന അമേരിക്കന്‍ സംസ്ഥാനമാണ് ജോര്‍ജിയ. 1992-ല്‍ ബില്‍ ക്ലിന്റനാണ് ജോര്‍ജിയയില്‍ അവസാനമായി ജയിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി.റിപ്പബ്ലിക്കന്മാരുടെ കോട്ടയായ ജോര്‍ജിയയില്‍ ബൈഡന്‍ ജയിച്ചത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു.
ഡെമോക്രാറ്റിക്ക് സഖ്യകക്ഷികളുടെ വലിയ വളര്‍ച്ചയാണ് കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം കണ്ടത്. കടുത്ത പരിസ്ഥിതിവാദികളും പുരോഗമന ആശയങ്ങളുമുള്ള സാമൂഹിക പരിഷ്‌ക്കരണം ലക്ഷ്യമിടുന്ന ഒട്ടനവധി യുവാക്കളാണ് ബൈഡന് പിന്തുണയുമായി രംഗത്തെത്തിയത്. ജോര്‍ജിയയില്‍ 16 ഇലക്ടോറല്‍ വോട്ടുകളാണ് ഉള്ളത്. തെരഞ്ഞെടുപ്പില്‍ ഇതുവരെ 306 ഇലക്ടോറല്‍ വോട്ടുകളാണ് ബൈഡന്‍ നേടിയത്.