കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ കോടതി മാറ്റണമെന്ന നടിയുടെയും പ്രോസിക്യൂഷന്റെയും ആവശ്യം ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളി. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ തിങ്കളാഴ്ച തന്നെ പുനരാരംഭിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടതിനാൽ വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും ഹൈക്കോടതി തള്ളി.
വിചാരണ കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാനായില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പ്രോസിക്യൂഷനും ജുഡീഷ്യൽ ഓഫീസറും ഒരുമിച്ച് പോയാൽ മാത്രമെ നീതി നടപ്പാകൂ എന്നും കോടതി നിരീക്ഷിച്ചു.
വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷനും അക്രമിക്കപ്പെട്ട നടിയും ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് കേസിന്റെ വിചാരണ ഇന്നുവരെ സ്റ്റേ ചെയ്തതിരുന്നു. ഒക്ടോബർ 2 നാണ് വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തത്.
വിചാരണക്കിടെ പ്രതിഭാഗം അഭിഭാഷകൻ മോശമായി പെരുമാറിയപ്പോൾ കോടതി ഇടപെട്ടിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സാക്ഷി മൊഴി രേഖപ്പെടുത്തുന്നതിൽ കോടതിക്ക് വീഴ്ചയുണ്ടായതായും പരാതിയുണ്ട്. കോടതിയുടെ ഇടപെടലിനെ കുറിച്ച് ഗുരുതരമായ ആരോപണങ്ങലാണ് ഹർജിയിൽ ഉന്നതിയിച്ചിരിക്കുന്നത്.
2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സിനിമാ ഷൂട്ടിംഗ് കഴിഞ്ഞ് വരികയായിരുന്ന നടിയെ വാഹനത്തിൽ പിന്തുടർന്ന് തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു.