കേരള കോൺഗ്രസ് മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച ഹൈക്കോടതി വിധി സത്യത്തിന്റെ വിജയമാണെന്ന് ജോസ് കെ മാണി. തെരഞ്ഞെടുപ്പിന്റെ വക്കിൽ നിൽക്കുമ്പോൾ ഇടതുപക്ഷ മുന്നണിയുടെ ആദ്യ ജയമാണ് ഇതെന്നും അദ്ദേഹം കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
കോടതി മുറികളിൽ നിന്ന് കോടതി മുറികളിലേക്ക് സത്യത്തിനെ വേട്ടയാടുകയാണ് പി ജെ ജോസഫ് ചെയ്തുകൊണ്ടിരുന്നത്. മാണി സാറിനെ വേട്ടയാടിയവർ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും, പാർട്ടിയേയും, ചിഹ്‌നത്തേയും എന്തിനു അദ്ദേഹത്തിന്റെ വീട് പോലും അപഹരിക്കാൻ ശ്രമിച്ചു. പക്ഷെ കാലത്തിന്റെ നീതി എന്ന പോലെ ഈ കോടതി വിധി ഇന്നവർക്കെല്ലാം ഉള്ള ഏറ്റവും വലിയ തിരിച്ചടിയാണ്. നുണയുടെ ചീട്ടുകൂടാരങ്ങൾക്കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ ഗീബൽസ്യൻ തന്ത്രങ്ങൾ ഇപ്പോൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. മാണി സാറിന്റെ പൈതൃകം അർഹതപ്പെട്ടതാണ് എന്നുള്ളതിൽ ഇനി ആർക്കും തർക്കുമുണ്ടാകില്ല. കേരള രാഷ്ഗ്ട്രീയത്തിൽ ഒരേയൊരു കേരളാ കോൺഗ്രസ്സ് എം മാത്രമേയുള്ളു. ഇത് മാണി സാറിനെ സ്നേഹുക്കുന്നവരുടെയെല്ലാം വിജയമാണിതെന്നും ജോസ് കെ മാണി പറഞ്ഞു.
രണ്ടില ചിഹ്നം ജോസ് കെ മാണി നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിന് അനുവദിച്ച് ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് ജോസ് കെ മാണിയുടെ പ്രതികരണം. ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഹൈക്കോടതി ശരിവെച്ചു. കേരളാ കോൺഗ്രസ് എം എന്ന് പാർട്ടിയുടെ പേര് ഉപയോഗിക്കാനുള്ള അവകാശവും ജോസിന് അനുവദിച്ചു. രണ്ടില ചിഹ്നം ജോസിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിനെതിരെ പിജെ ജോസഫ് വിഭാഗം നൽകി ഹർജി ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളി. ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിക്കെതിരെ ജോസഫ് വിഭാഗം ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിച്ചേക്കും.
കേരള കോണ്ഗ്രസ്സിന്റെ ചിഹ്നമായ രണ്ടില ജോസ്. കെ.മാണി വിഭാഗത്തിന് അനുവദിച്ചു കൊണ്ട് കഴിഞ്ഞ ഓഗസ്റ്റിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. പാര്‍ട്ടിയുടെ പേരും ജോസ് വിഭാഗത്തിനു ഉപയോഗിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ വിധിയില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ടംഗങ്ങള്‍ ജോസിനെ അനുകൂലിച്ചപ്പോള്‍ ഒരാള്‍ ഇതിനോട് വിയോജിച്ചു. കമ്മീഷനിലെ ഒരംഗം വിയോജനം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് വിധിക്കെതിരെ പി.ജെ ജോസഫ് അപ്പീൽ പോയത്.