ജയ്പൂര്‍: ലൗ ജിഹാദ് എന്ന പദം രാജ്യത്തെ സമുദായ ഐക്യം തകര്‍ക്കാന്‍ ബിജെപി സൃഷ്ടിച്ച പദമാണ് എന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോട്ട്. സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനും ഒപ്പം ജീവിക്കാനുമുള്ള പൌര സ്വാതന്ത്ര്യത്തെയും ഭരണഘടനാ അവകാശങ്ങളെയും ഹനിക്കാനാണ് ലൗ ജിഹാദിലൂടെ ബിജെപി ശ്രമിക്കുന്നത്-അശോക് ഗഹലോട്ട് പറഞ്ഞു.
ലൗ ജിഹാദ് തടയാന്‍ നിയമം കൊണ്ടുവരുമെന്നാണ് പറയുന്നത്. എന്നാല്‍ ഈ നിയമത്തിനു യാതൊരു വ്യക്തതയും ഇല്ലെന്നും അശോക് ഗഹലോട്ട് പറഞ്ഞു. ഈ നിയമം ഭരണഘടനാ വിരുദ്ധമാണ്. ഒരു കോടതിയിലും നിലനില്‍ക്കില്ലെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ലൗ ജിഹാദിന് തടയിടാന്‍ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി ലൗ ജിഹാദിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് രംഗത്തുവന്നിരിക്കുന്നത്.
ലൗ ജിഹാദിന് തടയിടാനുള്ള എല്ലാ മാർഗവും സ്വീകരിക്കുമെന്നും ഇതിനായി നിയമനിർമ്മാണം നടത്തുമെന്നുമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്. കൂടെ വളരെ പ്രകോപനപരമായ പ്രസ്താവനയും യു പി മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്. മതപരിവർത്തനത്തിലുൾപ്പെടുന്ന ആളുകളെ അവരുടെ 'രാം നാം സത്യ'യാത്രയ്ക്ക് അയക്കുമെന്നും ആദിത്യനാഥിന്‍റെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹൈന്ദവ ആചാരപ്രകാരം മൃതദേഹവും വഹിച്ചുള്ള യാത്രയിൽ ഉച്ചരിക്കുന്ന വാക്കുകളാണ് 'രാം നാം സത്യ'. നമ്മുടെ സഹോദരിമാരുടെ സുരക്ഷ ഉറപ്പാക്കാനാണ് നാം ''മിഷൻ ശക്തി'' പരിപാടി ആരംഭിച്ചത്. സഹോദരിമാരുടെയും പെൺമക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഏതറ്റംവരെയും പോകും' എന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.
എന്നാല്‍, ദളിത് പെണ്‍കുട്ടികള്‍ അടക്കമുള്ള പിന്നാക്കക്കാരും ഈ 'സഹോദരിമാരുടെ' കൂട്ടത്തില്‍ ഉണ്ടോ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് അധികാരത്തില്‍ വന്നതിനു ശേഷം നിരവധി ദളിത് പെണ്‍കുട്ടികളാണ് ക്രൂരമായ പീഡനത്തിന് ഇരകളായി കൊല്ലപ്പെട്ടത്. ഹത്രാസിലടക്കം ഭരണകൂടത്തിന്റെ ഒത്താശയോടെ പല കേസുകളും അട്ടിമറിക്കപ്പെടുകയാണ് എന്നും ആക്ഷേപമുണ്ട്.
ഇതിനിടെ , കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്ലമെന്‍റില്‍ വ്യക്തമാക്കിയിരുന്നു. ബെന്നി ബെഹനാൻ എം.പി-യുടെ ചോദ്യത്തിന് ലോക്സഭയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് കൊല്ലത്തിനിടെ കേരളത്തില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍ മറുപടി നല്‍കി.