മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഏത് നിമിഷവും ജയിലിലേക്ക് പോകേണ്ടി വരുമെന്ന തിരിച്ചറിവാണ് മുഖ്യമന്ത്രിയുടെ സമനില തെറ്റിച്ചതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. പ്രതികാര ബുദ്ധിയോടെ ലക്കും ലഗാനും ഇല്ലാതെ പ്രതിപക്ഷ നേതാക്കളെ തെരഞ്ഞെുപിടിച്ച് പൊതുസമൂഹത്തിൽ സ്വഭാവഹത്യ നടത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വൈര നിര്യാതന ബുദ്ധിയോടെയുള്ള ഇത്തരം ശ്രമങ്ങളെ ഒറ്റക്കെട്ടായി കോൺഗ്രസും യുഡിഎഫും എതിർക്കും. ഈസർക്കാറിന്റെ എല്ലാ ചെയ്തികളും തുറന്ന കാട്ടിക്കൊണ്ട് യുഡിഎഫ് മുന്നോട്ട് പോകും. ഇത്തരം പ്രതികാര നടപടികളിലൂടെ കോൺഗ്രസിനെയും പ്രതിപക്ഷത്തെയും കോൺഗ്രസിനെയും നിശബ്ദമാക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. ഈ സർക്കാറിന്റെ അഴിമതികളെ അക്കവും അടിവരയും ഇട്ടാണ് പ്രതിപക്ഷ നേതാവ് പൊതുസമൂഹത്തിൽ തുറന്നുകാട്ടിയത്. ഇത് ആർക്കും നിഷേധിക്കാൻ സാധ്യമല്ല.
പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ, സ്പ്രിംഗ്ലർ, ലൈഫ് ഇടപാടുകൾ പുറത്തുകൊണ്ടു വന്നത് രമേശ് ചെന്നിത്തലയാണ്. ഈ നിമിഷം വരെ സർക്കാറിന് നിഷേധിക്കാനാത്ത അഴിമതികൾ അദ്ദേഹം തുറന്നു കാട്ടിയിട്ടുണ്ട്. രമേശ് ചെന്നിത്തലാണ് മുഖ്യമന്ത്രിയെ ആരോപണത്തിന്റെ ശരശയ്യയിൽ കിടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് സമനില തെറ്റുന്നതിൽ അത്ഭുതം ഇല്ല.
സമനില തെറ്റിയ ആളുടെ പിടഞ്ഞുകളി മാത്രമാണ് പ്രതിപക്ഷ നേതാക്കള്ക്കെതിരായ വിജിലൻസ് അന്വേഷണത്തെ താൻ നോക്കിക്കാണുന്നത്.എൽഡിഎഫ് സർക്കാർ നാല് തവണ ഈ കേസുകൾ അന്വേഷിച്ചതാണ്. അന്വേഷണം പൂർത്തിയാക്കിശേഷം ആരോപണ വിധേയർക്ക് ക്ലീൻ ചിറ്റ് കൊടുത്തു. ബാർ കോഴയുമായി ബന്ധപ്പെട്ട് ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. മുന്നണി മാറിയപ്പോൾ ജോസ് കെ മാണിയെ പരിശുദ്ധനാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രി ഇത്തരം കാര്യങ്ങളിൽ മറുപടി പറയാൻ തയ്യാറാവണമെന്നും മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞു.