ശ്രീനഗര്‍: ജമ്മു കാശ്മിരിലെ ജില്ലാ ഡവലപ്പ്മെന്റ് കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രതിപക്ഷ പാർട്ടി സ്ഥാനാർത്ഥികളെ സർക്കാർ തടവിലാക്കിയെന്ന് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് താരിഗാമി. ലെഫ്റ്റനന്‍റ് ഗവർണർ അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തടവിലായതിനാൽ സ്ഥാനാർത്ഥികൾക്ക് പ്രചരണം നടത്താൻ കഴിയുന്നില്ല. ഇവരുടെ ജീവന് ഭീഷണിയുണ്ടെന്നും ലഫ്റ്റനന്റ് ഗവർണർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
സ്ഥാനാർത്ഥികൾക്ക് അവരുടെ പാർട്ടികളുടെ യോഗങ്ങളിൽ പങ്കെടുക്കാൻ പോലും അനുവാദമില്ലെന്ന് തരിഗാമി പറഞ്ഞു. ആരാണ് വിജയിക്കുക, ആരാണ് തോൽക്കുക എന്നത് വോട്ടർമാരാണ് തീരുമാനിക്കേണ്ടത്. അന്തിമജയം ജനാധിപത്യത്തിനായിരിക്കണം. തെരഞ്ഞെടുപ്പ് പ്രക്രിയ സുരക്ഷിതവും വിശ്വാസയോഗ്യവുമായിരിക്കണം. സ്ഥാനാർത്ഥികൾക്കെതിരെ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥാനാർത്ഥികളുടെ കുടുംബങ്ങള്‍ ആശങ്കയിലാണെന്നും മുഹമ്മദ് യൂസഫ് താരിഗാമി ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 370-ാം വകുപ്പ് അസാധുവാക്കിയതോടെ കഴിഞ്ഞ വർഷം റദ്ദാക്കിയ ജമ്മു കശ്മീർ പ്രത്യേക പദവി പുന:സ്ഥാപിക്കുന്നതിനായി രൂപീകരിച്ച പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ എന്ന ഗ്രൂപ്പിന്റെ ഭാഗമായാണ് സിപിഎം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള എന്നിവരുടെ നാഷണല്‍ കോണ്‍ഫറന്‍സ്, മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പിഡിപി, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികളും പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ എന്ന സഖ്യത്തിന്റെ ഭാഗമാണ്.