നിയമപരമായി നിലനില്‍ക്കില്ലെന്ന് അറിഞ്ഞുകൊണ്ടാണ് ബാര്‍ കോഴക്കേസ് വീണ്ടും സര്‍ക്കാര്‍ കുത്തിപ്പൊക്കുന്നതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഞ്ചുവര്‍ഷം സര്‍ക്കാരിന്‍റെ മുന്നിലുണ്ടായിരുന്ന വിഷയമാണിത്. നിയമപരമായ നിലനില്‍പ്പിന്‍റെ നേരിയ സാധ്യത ഉണ്ടായിരുന്നെങ്കില്‍ നേരത്തെ കേസ് എടുക്കുമായിരുന്നു. സ്വര്‍ണക്കടത്തുകേസിലും സര്‍ക്കാര്‍ പദ്ധതികളിലെ അഴിമതിയുടെ പേരിലും ഇടതുമന്ത്രിമാര്‍ ഒന്നിനു പിറകെ ഒന്നായി പ്രതിക്കൂട്ടിലേക്കു കയറുന്ന സാഹചര്യത്തില്‍ രാഷ്ട്രീയപ്രതിരോധം തീര്‍ക്കാനാണിതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
2017 ഒക്ടോബർ 11നു വേങ്ങര ഉപതിരഞ്ഞടുപ്പ് നടക്കുമ്പോഴാണ് സോളർ കേസിൽ അന്വേഷണം പ്രഖ്യാപിച്ചത്. 2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു. പാലംപണി സമയബന്ധിതമായി പൂർത്തിയാക്കാൻ മൊബിലൈസേഷൻ അഡ്വാൻസ് അനുവദിച്ചു എന്നതാണു മന്ത്രിയുടെ പേരിലുള്ള കുറ്റം.
യുഡിഎഫ് സര്‍ക്കാരിന്‍റെയും എല്‍ഡിഎഫ് സര്‍ക്കാരിന്‍റെയും കാലത്ത് സത്യസന്ധരായ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷിച്ചാണ് കേസ് നിലനില്ക്കില്ലെന്നു കണ്ടെത്തിയത്. ഭരണം മാറിയശേഷം നടത്തിയ അന്വേഷണത്തിലും പുതുതായൊന്നും കണ്ടെത്തിയില്ല. രണ്ടു റിപ്പോര്‍ട്ടുകളും വിജിലന്‍സ് കോടതിയുടെ മുമ്പിലുണ്ട്. നേരത്തെ ലോകായുക്തയും ബാര്‍ കോഴക്കേസ് തള്ളിയിരുന്നു.