സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എസ്പി ഇഎസ് ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം. വിവാദ ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ് ആവശ്യപ്പെട്ടിരുന്നു. ശബ്ദരേഖ പ്രചരിച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജയിൽ മേധാവിയോട് വിശദീകരണം തേടിയതാണ്. ജയിൽ മേധാവി വിഷയം സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് നടപടി.
മാധ്യമങ്ങൾ പുറത്തുവിട്ട ശബ്ദരേഖ സ്വപ്‌ന സുരേഷിന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്ന് നേരത്തെ ദക്ഷിണ മേഖല ജയില്‍ ഡി.ഐ.ജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശബ്ദരേഖ തന്റേത് ആണെന്ന് ഉറപ്പില്ലെന്ന മൊഴിയാണ് സ്വപ്‌ന ഡി.ഐ.ജിക്ക് നല്‍കിയത്. അതോടെ, ശബ്ദ സന്ദേശത്തിന്റെ ആധികാരികത പോലീസ് ഹൈടെക്ക് സെല്‍ അന്വേഷിച്ചു കണ്ടെത്തണമെന്ന് ജയില്‍വകുപ്പ് നിലപാടെടുത്തു.
സ്വപ്നയുടെ ശബ്ദരേഖയിൽ ഇഡിയുടെ പേര് പറയുന്നില്ലെങ്കിലും മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടാക്കാൻ ഇഡി ശ്രമിച്ചുവെന്നാണ് ആരോപണങ്ങളെല്ലാം. 36 സെക്കൻഡ് ദൈർഘ്യമുള്ള വോയിഡ് റെക്കോർഡാണ് പുറത്തുവന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി പറയാൻ അന്വേഷണ സംഘം നിർബന്ധിച്ചതായും രേഖപ്പെടുത്തിയ തന്റെ മൊഴി വായിച്ചു നോക്കാൻ അനുവദിക്കുന്നില്ലെന്നും സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശത്തില്‍ പറയുന്നു.