പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നത് പരിഗണനയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വാരന്ത്യങ്ങളില്‍ രണ്ടായിരം പേര്‍ക്കാണ് സന്നിധാനത്ത് ദര്‍ശനത്തിന് അനുമതി. ഇത് 5000 ആയി ഉയര്‍ത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. തീര്‍ത്ഥാടനം തുടങ്ങിയ ശേഷമുള്ള ആദ്യ ശനിയാഴ്‌ച്ച മുന്‍ ദിവസങ്ങളില്‍ നിന്നും പ്രകടമായ വ്യത്യാസങ്ങള്‍ ഉച്ചവരെ ഉണ്ടായിട്ടില്ല. തിരക്കൊഴിഞ്ഞ നിലയിലാണ് സന്നിധാനം. കൂടുതലായും എത്തുന്നത് ഇതര സംസ്ഥാനത്ത് നിന്നുള്ള ഭക്തരാണ്.
കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് ഭക്തർക്ക് പ്രവേശനമനുവദിക്കാതിരുന്നതിന് ശേഷം ഇത് ആദ്യമായാണ് ഇത്രയും തീർത്ഥാടകർ മല ചവിട്ടുന്നത് . നിലവിൽ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുള്ള തീർത്ഥാടനം സുഗമമായി പുരോഗമിക്കുന്നുവെന്നാണ് ദേവസ്വം ബോർഡിന്റെയും പോലീസിന്റെയും വിലയിരുത്തൽ. നട തുറന്ന ദിവസം മുതൽ എല്ലാ ദിവസവും 1000 പേർ ശരാശരി ദർശനം നടത്തി ഇതിന്റെ പശ്ചാത്തലത്തിലാണ് തീർഥാടകരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡ് സർക്കാറിനെ സമീപിച്ചത്.
മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷമായിരിക്കും തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിലെ കൊറോണ പരിശോധന സൗകര്യങ്ങൾ വിലയിരുത്തേണ്ടതുമുണ്ട്.