ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) പശ്ചിമബംഗാള്‍ കണ്‍വീനര്‍ അന്‍വര്‍ പാഷയടക്കം നിരവധി നേതാക്കളും അനുയായികളും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി ബിജെപിയെ സഹായിക്കാന്‍ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് എല്ലാവരും പാര്‍ട്ടി വിട്ടത്. സംസ്ഥാനത്തെ 30 ശതമാനത്തോളം വരുന്ന മുസ്ലിംമത വിഭാഗത്തെ കൂടെ നിര്‍ത്താനുള്ള തീവ്ര ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്.
എ.ഐ.എം.ഐ.എമ്മിന്‍റെ മുർഷിദ് അഹമ്മദ്, ഷെയ്ഖ് ഹസിബുൽ ഇസ്ലാം, ജംഷെഡ് അഹമ്മദ്, ഇന്റേക്കാബ് ആലം, അബുൽ കാഷെം, സയ്യിദ് റഹ്മാൻ, അനരുൽ മൊണ്ടാൽ തുടങ്ങിയ 17 മുതിർന്ന നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്താനായതിന് പിന്നാലെ ബംഗാളിലും സമാന മുന്നേറ്റം ആവര്‍ത്തിക്കുമെന്ന് ഒവൈസി വ്യക്തമാക്കിയിരുന്നു.
തൃണമൂൽ ഭവനിൽ നടന്ന ചടങ്ങില്‍ തൃണമൂല്‍ നേതാവും മന്ത്രിയുമായ ബ്രാത്യ ബസു നേതാക്കളെ സ്വീകരിച്ചു. സമാധാനത്തിലും വികസനത്തിലും ഊന്നിക്കൊണ്ടുള്ള മമതയുടെ സമഗ്ര നയങ്ങളാണ് ഇതര പാര്‍ട്ടി പ്രവര്‍ത്തകരെ പ്രധാനമായും ആകര്‍ഷിക്കുന്നതെന്ന് ബസു പറഞ്ഞു. സിഎഎ, എന്‍ആര്‍സി വിഷയങ്ങളില്‍ മമത നടത്തിയ പോരാട്ടത്തെ അന്‍വര്‍ പാഷ പ്രകീര്‍ത്തിച്ചു. അതേ സമയം അന്‍വര്‍ പാഷയുടെ പുറത്തുപോകല്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്ന് എഐഎംഐഎം വാക്താവ് സയിദ് അസിം വഖാര്‍ പറഞ്ഞു.