വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ ബാങ്കുകള്‍ തുടങ്ങാനുള്ള ആര്‍ബിഐ നിര്‍ദേശത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ രംഗത്ത്. ഡെപ്യൂട്ടി ഗവര്‍ണര്‍ ആയിരുന്ന വിരാള്‍ ആചാര്യയുമൊത്ത് എഴുതിയ ലേഖനത്തിലാണ് അദ്ദേഹം റിസര്‍വ് ബാങ്ക് ആഭ്യന്തരസമിതിയുടെ തീരുമാനത്തിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചത്.
സ്വയം കടക്കാരായ ബാങ്കുകള്‍ക്ക് എങ്ങനെയാണ് നല്ല വായ്പകള്‍ നല്‍കുന്ന ബാങ്കുകള്‍ ഉണ്ടാക്കാന്‍ കഴിയുക എന്ന ചോദ്യമാണ് അവര്‍ പ്രധാനമായും ഉന്നയിച്ചത്. 'ലോകത്തിലെ മുക്കിലും മൂലയിലുമുള്ള വിവരങ്ങള്‍ ലഭിക്കാന്‍ കഴിയുന്ന, സ്വതന്ത്ര റെഗുലേറ്ററി അതോറ്റിക്ക് പോലും മോശം വായ്പ നല്‍കുന്നത് നിര്‍ത്താന്‍ ആകുന്നില്ല. വായ്പാ പ്രകടനത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമേ ആയിട്ടില്ല' എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
ചില ബിസിനസ്സ് സ്ഥാപനങ്ങളിലേക്ക് സാമ്പത്തിക (രാഷ്ട്രീയ) അധികാരത്തിന്റെ കേന്ദ്രീകരണം ഉണ്ടാകാൻ ഇത് ഇടയാക്കുമെന്നും രഘുറാം രാജൻ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി ബാങ്കുകള്‍ തുടങ്ങാമെന്ന നിര്‍ദേശം ആര്‍ബിഐ പാനല്‍ സമര്‍പ്പിച്ചത്.