ചെന്നൈ: നിവാർ കൊടുംകാറ്റ് ശക്തിപ്രാപിക്കുന്നു. ഇന്ന് രാത്രിയോടെ കൊടുംകാറ്റ് തമിഴ്നാട് തീരം തൊടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ തീവ്ര ചുഴലിക്കാറ്റായി രൂപം പ്രാപിച്ച നിവാർ ഇപ്പോൾ തമിഴ്നാടിന്‍റെ തെക്ക് കിഴക്കൻ മേഖലയിലേക്കാണ് നീങ്ങുന്നത്.
ചെന്നൈക്ക് സമീപമുള്ള മഹാബലിപുരത്തിനും പോണ്ടിച്ചേരിയിലെ കാരയ്ക്കലിനുമിടയിലായിരിക്കും കൊടുംകാറ്റ് തീരം തൊടുക എന്നാണ് കണക്കുകൂട്ടൽ. ചെന്നൈ നഗരം അതീവ ജാഗ്രതയിലാണ്. കനത്ത കാറ്റിലും മഴയിലും നിരവധി നാശ നഷ്ടങ്ങളാണ് നഗരത്തിൽ സംഭവിക്കുന്നത്. പലയിടങ്ങളിലും വെള്ളം കയറുകയും കാരയ്ക്കലിൽ തീരത്തുണ്ടായിരുന്ന മത്സ്യബോട്ടുകൾ ഒഴുകിപ്പോവുകയും ചെയ്തു.
ഇതേത്തുടർന്ന്,ചെന്നൈ നഗരത്തിലേക്കുള്ള ട്രെയിൻ സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ട്രെയിനുകൾ ഈറോഡിൽ സർവീസ് അവസാനിപ്പിക്കും. നഗരത്തിലെ ബസ് സർവീസുകളും പൂർണ്ണമായും നിർത്തിവെച്ചു. തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ പരമാവധി പുറത്തിറങ്ങരുതെന്ന് തമിഴ്നാട് സർക്കാർ നിർദേശിച്ചു.