ഡല്‍ഹി: കാർഷിക നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദില്ലി ചലോ മാർച്ചിനിടെ ഇന്നും സംഘർഷം. കർഷകരെ യാതൊരു വിധത്തിലും ഡൽഹിയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നാണ് ഡൽഹി പൊലീസ് അറിയിച്ചത്. എന്നാല്‍ പോലീസിന്റെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ശ്രമിച്ചതോടെ ഡൽഹി -ഹരിയാന അതിർത്തിയിലെ സിൻകുവിൽ പൊലീസ് സമരക്കാർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു. തലസ്ഥാനത്തേക്കുള്ള വഴികൾ പൊലീസ് മണ്ണും കോൺക്രീറ്റും വെച്ച് അടച്ചിട്ടുണ്ട്.
കാർഷിക ബില്ലിനെതിരെയുള്ള കർഷകരുടെ വാദങ്ങൾ കേൾക്കണമെന്നാവശ്യപ്പെട്ടാണ് പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർ പ്രതിഷേധിക്കുന്നത്. പഞ്ചാബ്- ഹരിയാന അതിര്‍ത്തികളില്‍ പൊലീസ് ബാരിക്കേഡ് വെച്ച് മാര്‍ച്ച് തടഞ്ഞത് വന്‍ പ്രതിഷേധത്തിനാണ് വഴിവെച്ചത്. ബാരിക്കേഡ് തകര്‍ക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതോടെയാണ് അതിര്‍ത്തികള്‍ മണ്ണിട്ടടക്കാന്‍ പൊലീസ് തീരുമാനിച്ചത്.
പഞ്ചാബ്, ഹരിയാന, കര്‍ണാടക, രാജസ്ഥാന്‍, കേരളം, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിരവധി കര്‍ഷകരാണ് പ്രതിഷേധവുമായി ദില്ലി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. ഹരിയാന അതിര്‍ത്തികളിലൂടെ ഡല്‍ഹിയിലേക്ക് കടന്ന് വന്‍ റാലി നടത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. 200 കര്‍ഷക യൂണിയനുകള്‍ സംയുക്തമായാണ് പ്രതിഷേധം ആഹ്വാനം ചെയ്തിരിക്കുന്നത്.