ഛത്തീസ്ഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തന്റെ മുഖ്യ എതിരാളിയും പാര്‍ട്ടിയിലെ വിമര്‍ശകനുമായ നവജ്യോത് സിങ് സിദ്ദുവുമായി കൂടിക്കാഴ്ച നടത്തി. ഭിന്നത രൂക്ഷമായശേഷം ഇതാദ്യമാണ് ഇരുവരും ഒന്നിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാറിന്‍റെ കാർഷിക നയങ്ങൾക്കെതിരെ നവംബർ നാലിന് ഡൽഹിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ഇരുവരും പങ്കെടുത്തിരുന്നു. സ്ഥാന മന്ത്രിസഭയിലേക്ക് സിദ്ദുവിന്റെ മടങ്ങി വരവിന് ഇരുവരുടേയും കൂടിക്കാഴ്ച വഴിയൊരുക്കിയതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇരുനേതാക്കളും തമ്മില്‍ അത്ര അടുപ്പത്തിലായിരുന്നില്ല. അഭിപ്രായ ഭിന്നതയ്‌ക്കൊടുവില്‍ അമരീന്ദര്‍ സിങ് മന്ത്രിസഭയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സിദ്ദു രാജിവച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ആം ആദ്മി പാര്‍ട്ടിയിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹവും ഉയര്‍ന്നിരുന്നു. എന്നാല്‍, ഇരുനേതാക്കളും തമ്മിലുള്ള വിടവ് നികത്തുന്നതിനായി മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തി. അദ്ദേഹത്തിന് പഞ്ചാബിന്റെ ചുമതല നല്‍കുകയും ചെയ്തു.
രാഹുല്‍ ഗാന്ധിയുടെ പിന്തുണയുള്ള നേതാവെന്ന് അറിയപ്പെട്ടിരുന്ന സിദ്ദു മന്ത്രിസ്ഥാനം രാജിവച്ചത്തോടെ പൊതുരംഗത്ത് സജീവമായിരുന്നില്ല. എന്നാല്‍ കര്‍ഷക സമരം പ്രഖ്യാപിക്കപ്പെട്ടതോടെ അദ്ദേഹം സജീവമായി. കൂടിക്കാഴ്ചയില്‍ തങ്ങള്‍ ഇരുവരും സംതൃപ്തരും സന്തുഷ്ടരുമാണെന്ന് അമരീന്ദര്‍ സിങ് പ്രതികരിച്ചു.