ഉദ്ധവ് താക്കറെ നയിക്കുന്ന മഹാരാഷ്ട്രയിലെ ശിവസേന–എന്‍സിപി–കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. ബിഎംസിയിലേതടക്കം എല്ലാ തിരഞ്ഞെടുപ്പുകളും മഹാ വികാസ് അഘാഡിയിലെ സഖ്യകക്ഷികൾ ഒന്നിച്ചു നേരിടുമെന്ന് ഉദ്ധവ് വ്യക്തമാക്കി. ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്റെ ഹിന്ദുത്വ നിർവചനം മാറി. കൂടുതൽ സംസ്കാരമുള്ളതായി അതു മാറി. ഹിന്ദുത്വത്തിൽ സംസ്കാരം വളരെ പ്രധാനമാണ്' - ഉദ്ധവ് അഭിപ്രായപ്പെട്ടു. സഖ്യകക്ഷികളുടെ ആശയങ്ങൾ വ്യത്യസ്തമായേക്കാം. എന്നാൽ, സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും വികസനവും ക്ഷേമവുമാണ് 3 പാർട്ടികളുടെയും അജൻഡ. ഒരുമിച്ചു നിന്നവരുടെ ചതിയും കുതികാൽവെട്ടുമാണു കഴിഞ്ഞ വർഷത്തെ മറക്കാനാകാത്ത സംഭവം. സൗമ്യമായി ഇടപെടുന്നതുകൊണ്ട് താൻ കഴിവുകെട്ടവനാണെന്നു കരുതേണ്ട. പ്രതികാര നടപടിക്കു നിർബന്ധിക്കരുത് എന്നും താക്കറെ പറഞ്ഞു.
പകർച്ച വ്യാധിയുടെ ഘട്ടത്തിൽ സർക്കാറിനെ നയിക്കുകയെന്നത് വ്യത്യസ്തമായ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു നൂറ്റാണ്ടിന് ശേഷമാണ് ലോകം ഇത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നത്. ഭരണം നടത്തുമ്പോള്‍ പക്ഷപാതിത്വം കാണിക്കരുത്. എന്നാൽ, ഇന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപിയില്‍ നിന്നും പക്ഷപാതിത്വം മാത്രമാണ് അനുഭവപ്പെടുന്നത് എന്നും ഉദ്ധവ് താക്കറെ പറഞ്ഞു.