കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രതിഷേധം ആളിക്കത്തുന്നു. ഡൽഹി അതിർത്തിയിൽ പ്രതിഷേധക്കാർ നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. കര്‍ഷകരെ രാജ്യതലസ്ഥാനത്ത് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. സമരത്തിന് നേതൃത്വം നല്‍കിയ നിരവധി നേതാക്കളെ അറസ്റ്റ് ചെയ്തെങ്കിലും കര്‍ഷകര്‍ സമരവുമായി മുന്നോട്ടു പോവുകയായിരുന്നു.
ഡല്‍ഹി ബഹാദുര്‍ഗ് അതിര്‍ത്തിയില്‍ കര്‍ഷകരെ തടയാനായി ബാരിക്കേഡ് പോലെ സ്ഥാപിച്ച ട്രക്ക് ട്രാക്ടറിനോട് ബന്ധിപ്പിച്ച്, പ്രതിഷേധക്കാര്‍ വലിച്ചുനീക്കി മാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ക്രെയ്ന്‍ ഉപയോഗിച്ച് സ്ഥാപിച്ച കണ്ടെയ്‌നറുകളും കര്‍ഷകര്‍ നീക്കം ചെയ്തു. നൂറു കണക്കിന് പ്രതിഷേധക്കാര്‍ അണിനിരന്നായിരുന്നു കണ്ടെയ്‌നറുകള്‍ ഓരോന്നായി തള്ളി മാറ്റിയത്.
അതേസമയം, അറസ്റ്റ് ചെയ്യുന്ന സമരക്കാരെ തടവിലിടാന്‍ ജയിലുകള്‍ മതിയാവില്ലെന്നും ഡല്‍ഹിയിലെ 9 സ്റ്റേഡിയങ്ങള്‍ ഇതിനായി അനുവദിക്കണമെന്നും കാണിച്ച് പോലിസ് ഡല്‍ഹി സര്‍ക്കാരിന് അപേക്ഷ നല്‍കിയെങ്കിലും അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാര്‍ പൊലിസിന്റെ ആവശ്യം നിരസിച്ചു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ സമരക്കാര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
കാര്‍ഷിക നിയമം പിന്‍വലിക്കാതെ പിന്നോട്ട് പോകുന്ന പ്രശ്നമില്ലെന്ന് അസന്നഗ്ദമായി പ്രഖ്യാപിച്ചിച്ച സമരക്കാര്‍ ശൈത്യകാലത്തെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും കുറച്ചധികം ദിവസങ്ങളിലേക്കുള്ള ഭക്ഷണ സാധനങ്ങളും ധാന്യങ്ങളുമായാണ് തങ്ങളുടെ ട്രാക്ടറുകളില്‍ ഡല്‍ഹി ലക്ഷ്യമാക്കി കുതിക്കുന്നത്. ഇതിനിടെ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ സമരക്കാരെ ചര്‍ച്ചക്ക് വിളിച്ചെങ്കിലും സമരനേതാക്കള്‍ ക്ഷണം നിരസിച്ചു.