ഇന്ത്യയുടെ അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ്- 30-ന്‍റെ വിക്ഷേപണം വിജയകരം. 'അരിയാനെ-5' എന്ന യൂറോപ്യന്‍ വിക്ഷേപണവാഹനമാണ് ജി സാറ്റ് 30-നെ ബഹിരാകാശത്ത് എത്തിച്ചത്. ഫ്രഞ്ച് ഗയാനയിലെ കുറൂ സ്‌പേസ് പോര്‍ട്ടില്‍ നിന്ന് പുലർച്ചെ ഇന്ത്യന്‍ സമയം 02.35-നായിരുന്നു വിക്ഷേപണം. 2005 ഡിസംബറില്‍ വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹമായ ഇൻസാറ്റ്- 4 എയ്ക്ക് പകരക്കാരനാണ് ജി സാറ്റ്- 30. 3,357 കിലോഗ്രാമാണ് ഉപഗ്രഹത്തിന്‍റെ ഭാരം. ജി സാറ്റ്-20 ഉപഗ്രഹത്തിന്‍റെ വിക്ഷേപണവും ഈ വർഷം നടക്കും.
വാർത്താവിനിമയ ശ്രേണിയിൽപ്പെട്ട ജി സാറ്റ്- 19, ജി സാറ്റ് -29, ജി സാറ്റ്- 11 എന്നിവ നേരത്തേ വിക്ഷേപിച്ചിരുന്നു. ഗ്രാമീണമേഖലയിൽ ഇന്‍റര്‍നെറ്റ് സൗകര്യം മെച്ചപ്പെടുത്താൻ ജി സാറ്റ്- 30 ഉപഗ്രഹം സഹായിക്കും. ഇതോടെ 100 ജി.ബി.പി.എസ് ഇന്‍റര്‍നെറ്റ് സംവിധാനം ഗ്രാമങ്ങളിൽ ലഭ്യമാകും. വേഗമേറിയ ഇന്‍റര്‍നെറ്റ് സംവിധാനമാണ് ഇതിലൂടെ ലഭ്യമാകുക. ഉപഗ്രഹത്തിന് 15 വര്‍ഷം ആയുസുണ്ടാകുമെന്ന് ഐ.എസ്.ആര്‍.ഒ കണക്കു കൂട്ടുന്നു. അരിയാനെ റോക്കറ്റിൽ വിക്ഷേപിക്കുന്ന ഇരുപത്തിനാലാം ഇന്ത്യൻ ഉപഗ്രഹമാണ് ജിസാറ്റ് 30.
യൂട്ടെൽസാറ്റ് കണക്റ്റ് എന്ന യൂറോപ്യൻ ഉപഗ്രഹവും ജി സാറ്റ് 30-ന് ഒപ്പം അരിയാനെ അഞ്ച് ബഹിരാകാശത്തെത്തിച്ചു. യൂറോപ്യൻ ബഹിരാകാശ വിക്ഷേപണ സേവന ദാതാവായ അരിയാനെ സ്പേസാണ് വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപണം ഏറ്റെടുത്തത്.