സര്‍ക്കാര്‍ അനുമതി നല്‍കിയ സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ അടുത്ത ദിവസം തന്നെ ചര്‍ച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാടില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് തീരുമാനമെടുക്കും. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ കര്‍ഷക നേതാക്കള്‍ രാവിലെ പതിനൊന്നിന് യോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബുറാഡി നിരങ്കാരി മൈതാനമാണ് കര്‍ഷക പ്രക്ഷോഭത്തിന് അനുവദിച്ചിരിക്കുന്നത്.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാകെ രൂക്ഷമായ കര്‍ഷകസമരം, കഴിഞ്ഞ ആഴ്ചയാണ് 'ഡല്‍ഹി ചലോ' എന്ന പേരില്‍ പ്രതിഷേധ മാര്‍ച്ചായി രൂപം മാറിയത്. പ്രാദേശികമായി സമരം കൊടുമ്പിരികൊണ്ട ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഇപ്പോള്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിച്ചിരിക്കുന്നത്.
ഡല്‍ഹിയിലേക്ക് കര്‍ഷക മാര്‍ച്ച് ആരംഭിച്ചതിനു തൊട്ടുപിന്നാലെ മാര്‍ച്ച് തടയാനുള്ള കൊണ്ടുപിടിച്ച ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പുതിയ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 500 ഓളം കര്‍ഷക പ്രസ്ഥാനങ്ങളാണ് സംയുക്തമായി ഡല്‍ഹി മാര്‍ച്ചിന് ആഹ്വാനം നല്‍കിയത്.
സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡല്‍ഹി അതിര്‍ത്തികള്‍ പോലിസ് ബാരിക്കേഡ് വെച്ച് അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബാരിക്കേഡുകള്‍ വലിച്ചെറിഞ്ഞ് കര്‍ഷകര്‍ മുന്നോട്ടുതന്നെ നീങ്ങി. ആയിരക്കണക്കിന് കര്‍ഷകരാണ് പലവഴി ഡല്‍ഹിയിലേക്ക് ട്രാക്ടറുകള്‍ ഓടിച്ചും കാല്‍നടയായും എത്തിക്കൊണ്ടിരിക്കുന്നത്. ഡല്‍ഹി - ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകരെ തടയാനുള്ള പോലിസ് ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. പോലിസ് കണ്ണീര്‍വാതക പ്രയോഗവും നടത്തി. ഇതോടെ പോലീസിനെക്കൊണ്ട് മാത്രം സമരക്കാരെ തടഞ്ഞു നിര്‍ത്താനാവില്ല എന്ന് തിരിച്ചറിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തെ ഇറക്കാനുള്ള തീരുമാനത്തിലാണ്.
രണ്ട് ദിവസമായി ഈ മേഖലയിലെ ഗതാഗതം പൂര്‍ണമായും നിലച്ചു. ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ ഇന്നലെയും ആവര്‍ത്തിച്ചു. കര്‍ഷക സമരത്തെ രാഷ്ട്രീയ കളിക്ക് ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടു. ഇതിനിടെയാണ്, സമവായ ചര്‍ച്ചയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉപാധി വച്ചത്. സര്‍ക്കാര്‍ അനുമതി നല്‍കിയ ഇടത്തേക്ക് ഉടന്‍ സമരം മാറ്റിയാല്‍ അടുത്ത ദിവസം തന്നെ ചര്‍ച്ചയാകാം.