കൂടുതല്‍ കൃത്യവും വേഗതയേറിയതുമായ കൊവിഡ് പരിശോധനാരീതി മുന്നോട്ടുവെച്ച് ഒസാക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. സൂക്ഷ്മ സുഷിരങ്ങളും, ശരീരത്തിലെ വൈദ്യുത പ്രവാഹവും വിശകലനം ചെയ്യുന്നതാണ് പുതിയ രീതി. കൊവിഡ് പരിശോധന രീതികളില്‍ ഇതൊരു പുത്തന്‍ വഴിത്തിരിവായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. എസിഎസ് സെന്‍സേര്‍സ് ജേര്‍ണലിലാണ് ഗവേഷകര്‍ ഇക്കാര്യം പറഞ്ഞത്.
സിലിക്കൺ സൂക്ഷ്മ സുഷിരങ്ങളിലൂടെ വൈദ്യുതി കടന്നുപോകുമ്പോഴുണ്ടാകുന്ന മാറ്റങ്ങൾ കണ്ടെത്തുന്ന അല്‍ഗോരിതം ഉപയോഗിച്ച് വൈറസ് കണങ്ങളെ തിരിച്ചറിയുന്നതിനുള്ള ഒരു പുതിയ സംവിധാനമാണ് ശാസ്ത്രജ്ഞര്‍ മുന്നോട്ടുവെക്കുന്നത്. ശരീരത്തിലെ സൂക്ഷ്മ സുഷിരങ്ങളിലൂടെ കടന്നുപോകുന്ന അയോണുകളെ അവ ഉത്പാദിപ്പികുന്ന വൈദ്യുതി ഉപയോഗിച്ച് നിരീക്ഷിക്കാന്‍ കഴിയും. കൊവിഡ് വൈറസുകള്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ അവ ചില അയോണുകളുടെ ചലനത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും, ഇത് അയോണുകളുടെ വൈദ്യുത പ്രവാഹത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു. വൈദ്യുത പ്രവാഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഓരോ കണത്തിന്റെയും ഭൗതിക സവിശേഷതകളായ വ്യാപ്തി, സര്‍ഫസ് ചാർജ്, ആകൃതി എന്നിവ കണ്ടെത്താന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ കൊവിഡ് വൈറസുകളെ വേഗത്തില്‍ കണ്ടെത്താനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ അറിയിച്ചത്.
കൊറോണ വൈറസിന്റെ പുറംഭാഗത്തുള്ള പ്രോടീന്‍ മുള്ളുകള്‍ അവയെ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുമെന്നും പരമ്പരാഗത വൈറൽ പരിശോധന രീതികളെ കവച്ചുവെക്കുന്ന വൈറസ് ടെസ്റ്റ് കിറ്റിന്റെ വികസനത്തിന് ഈ പഠനം സഹായിക്കുമെന്നും ശാസ്ത്രജ്ഞരിലൊരാളായ ടോമോജി കവായ് പറഞ്ഞു.