കേന്ദ്രം നിരുപാധികം കര്‍ഷകരുമായി ചര്‍ച്ച നടത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. കര്‍ഷക പ്രതിഷേധത്തില്‍ ആം ആദ്മി പാര്‍ട്ടി നേരത്തെ തന്നെ പിന്തുണ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തന്നെ കര്‍ഷകരെ കാണണമെന്ന ആവശ്യവുമായി പാര്‍ട്ടിയുടെ ദേശീയ കൺവീനർ കെജ്‌രിവാൾ രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്റര്‍ വഴിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പുതിയ കാർഷിക നിയമങ്ങൾക്കെതിരെ തുടര്‍ച്ചയായി അഞ്ചാം ദിവസവും കനത്ത പ്രതിഷേധമാണ് രാജ്യത്തുടനീളം നടക്കുന്നത്. ഇതിനിടെ, ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡല്‍ഹി വിട്ട ആഭ്യന്തരമന്ത്രി അമിത് ഷാ കാണിച്ചത് തികഞ്ഞ നിരുത്തരവാദിത്തമാണെന്ന് എഎപി വക്താവ് സൗരവ് ഭരദ്വാജ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഒരു വശത്ത് കര്‍ഷക പ്രതിഷേധം മൂലം കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചേക്കാമെന്ന് അമിത് ഷാ കർഷകരോട് പറയുമ്പോള്‍ മറുവശത്ത്, അദ്ദേഹം വൻതോതിൽ പൊതുജനപങ്കാളിത്തമുള്ള ഹൈദരാബാദ് റോഡ്ഷോയിൽ പങ്കെടുക്കുകയനെന്നും സൗരവ് കുറ്റപ്പെടുത്തി. ഇത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തികഞ്ഞ ഉത്തരവാദിത്തമില്ലായ്മയാണെന്നും അതില്‍ തങ്ങള്‍ അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുരുതരമായ സാഹചര്യം രാജ്യത്ത് നിലനില്‍ക്കുമ്പോള്‍ രാജ്യത്തിന്‍റെ ആഭ്യന്തരമന്ത്രി ഹൈദരാബാദ് മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പത്രസമ്മേളനം നടത്തുകയാണെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് ആരോപിച്ചു. ഹൈദരാബാദിലെ വെള്ളക്കെട്ടിനെക്കുറിച്ചും റോഡുകളിലെ കുഴികളെക്കുറിച്ചുമാണ് അദ്ദേഹം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതെന്നും സൗരവ് പറഞ്ഞു.