രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കുമെന്ന് സൂപ്പർ സ്റ്റാർ രജീനീകാന്ത്. രജനി മക്കള്‍ മന്ദ്രത്തിന്റെ മുതിർന്ന പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രജനീകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. കോടമ്പാക്കത്ത് രജനീകാന്തിന്റെ ഉടമസ്ഥതതയിലുള്ള ഓഡിറ്റോറിയത്തിലാണ് യോഗം നടന്നത്. യോഗത്തിന് ശേഷം ഓഡിറ്റോറിയത്തിന് പുറത്ത് തടിച്ച് കൂടിയ ആരാധകരോട് രജനി കൈവീശികാണിച്ചു.
ജില്ലാ സെക്രട്ടറിമാരെ കണ്ടു. അവർ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു, എന്റെ അഭിപ്രായങ്ങൾ അവരോട് പറഞ്ഞു. എന്ത് തീരുമാനമെടുത്താലും അവർ എന്റെ പക്ഷത്തുണ്ടാകുമെന്ന് അവർ ഉറപ്പ് നൽകി. രാഷ്രീയ തീരുമാനം എത്രയും വേഗം താൻ പ്രഖ്യാപിക്കും- രജനീകാന്ത് പറഞ്ഞു.
രാഷ്ട്രീയ പ്രവേശനം വൈകിയേക്കാമെന്ന് കഴിഞ്ഞ മാസം താരം സൂചന നൽകിയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രജനീകാന്ത് രാഷ്ട്രീയ പ്രവേശനം വൈകുമെന്ന് തരത്തിൽ കത്ത് പുറത്തുവന്നിരുന്നു. എന്നാൽ കത്തിന്റെ ഉള്ളടക്കങ്ങൾ വ്യാജമാണെന്ന് രജനീകാന്ത് വ്യക്തമാക്കി. തുടർന്ന് രജനി മക്കൽ മന്ദ്രം അംഗങ്ങളുമായി ഉചിതമായ കൂടിയാലോചനയ്ക്ക് ശേഷം രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് ട്വീറ്റ് ചെയ്തിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
നടനും മക്കൾ നീദി മന്ദ്രം നേതാവുമായി കമൽഹാസുനും രജനീകാന്തും തമിഴ്‌നാടിന്റെ ക്ഷേമത്തിനായി ആവശ്യമെങ്കിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 234 നിയോജകമണ്ഡലങ്ങളിലും തന്റെ പാർട്ടി മത്സരിക്കുമെന്ന് 2017 ൽ രജനീകാന്ത് പറഞ്ഞിരുന്നു.