കൊവിഡ് സാഹചര്യത്തിലും ഏറ്റവും ഉയർന്ന തൊഴിൽ ഓഫറുകൾ സ്വന്തമാക്കി ഐഐടി മദ്രാസ്. ഉദ്യോഗനിയമനങ്ങളുടെ ആദ്യ ദിവസം 22 കമ്പനികളില്‍ നിന്നും 123 ഓഫറുകളാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. ഇത് മുൻ അക്കാദമിക് വർഷങ്ങളെ അപേക്ഷിച്ച് വളരെ ഉയര്‍ന്നതാണെന്ന് ഐഐടി അറിയിച്ചു. കഴിഞ്ഞ വര്ഷം 20 കമ്പനികളില്‍ നിന്നും 120 ഓഫറുകള്‍ മാത്രമായിരുന്നു ലഭിച്ചത്.
ആദ്യമായി വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ നടത്തിയ ഉദ്യോഗനിയമനം വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് അണ്ടര്‍ ഗ്രാജ്വേറ്റ് പ്ലേസ്മെന്റ് ഹെഡ് പ്രഞ്ജൽ ജെയിൻ പറഞ്ഞു. മൈക്രോസോഫ്റ്റ്, ടെക്സസ് ഇൻസ്ട്രുമെന്റ്സ്, ബജാജ് ഓട്ടോ, ഐഎസ്ആര്‍ഒ, അൽഫോൻസോ, ക്വാൽകോം എന്നിവയാണ് ഈ വർഷത്തെ ആദ്യ സെഷനിലെ റിക്രൂട്ടര്‍മാര്‍. പ്ലെയ്‌സ്‌മെന്റുകളുടെ ഒന്നാം ഘട്ടം ഡിസംബർ വരെ തുടരും.
2020-21 സെഷനിൽ വിവിധ പഠന മേഖലകളില്‍നിന്നായി, 1,443 കുട്ടികൾ പ്ലേസ്മെന്റിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 256 കമ്പനികളാണ് ആദ്യ സെഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2020-21 അധ്യയന വർഷത്തിൽ 71ഓളം പുതിയ സംരംഭങ്ങളാണ് നിയമനത്തിനായി രജിസ്റ്റർ ചെയ്തത്.