ഡൽഹി വർഗീയകലാപത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണമോ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള അന്വേഷണമോ വേണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ . തലസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള കേന്ദ്രസർക്കാർ കലാപം കൈകാര്യം ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സിപിഎം വ്യക്തമാക്കി.
കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച രണ്ട് പ്രത്യേക സംഘത്തെയും നയിക്കുന്നത് ഷഹീൻ ബാഗ് വിഷയവും ജാമിയ, ജെഎൻയു ആക്രമണങ്ങളും സംശയകരമായ രീതിയിൽ കൈകാര്യംചെയ്‌ത ഉദ്യോഗസ്ഥരാണ്. ഇവരിൽ ഒരാൾക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീകരിച്ചിരുന്നു. കലാപം തടയാൻ പൊലീസ് നടപടി സ്വീകരിക്കാതിരുന്നത് ചോദ്യംചെയ്യപ്പെടേണ്ടതാണ്. അക്രമികളെ വെള്ളപൂശാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കലാപത്തിന്റെ ഇരകളോട് സംസാരിക്കവെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംഭവിക്കേണ്ടത് സംഭവിച്ചു’’ എന്ന് പറഞ്ഞത് ഞെട്ടിപ്പിക്കുന്നു. ജനങ്ങൾക്കിടയിൽ നഷ്ടമായ വിശ്വാസം വീണ്ടെടുക്കാനും സുരക്ഷാബോധം സൃഷ്ടിക്കാനും നടപടി ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഇതിനുപകരം, ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം നിയമലംഘകർക്ക് ക്ലീൻചിറ്റ് നൽകാനാണെന്നും- പിബി വ്യക്തമാക്കി.