യുറേനിയം സമ്പുഷ്ടീകരണം വർദ്ധിപ്പിക്കാനൊരുങ്ങി ഇറാന്‍. ഇതുസംബന്ധിച്ച ബില്ലിന് പാർലമെന്റ് അംഗീകാരം നല്‍കി. 2015-ല്‍ വന്‍കിട രാഷ്ട്രങ്ങള്‍ ഇറാനുമായി ഉണ്ടാക്കിയ ആണവ കരാർ പ്രകാരം 3.67 ശതമാനത്തില്‍ കൂടുതല്‍ യുറേനിയം സമ്പുഷ്ടീകരിക്കാന്‍ പാടില്ല. അത് 20 ശതമാനമായി പുനരാരംഭിക്കാനുള്ള ബില്ലിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.
ഒബാമ അമേരിക്കന്‍ പ്രസിഡന്‍റ് ആയ കാലത്താണ് ആണവ കരാർ നിലവില്‍ വരുന്നത്. എന്നാല്‍ ട്രംപ് അധികാരത്തില്‍ വന്നതോടെ കരാറില്‍ നിന്നും ഏകപക്ഷീയമായി പിന്മാറുകയും, ഇറാനെതിരെ ശക്തമായ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. യൂറോപ്യന്‍ യൂണിയന്‍ അടക്കമുള്ള ലോക രാജ്യങ്ങള്‍ ട്രംപിന്‍റെ നീക്കത്തില്‍ വിയോജിപ്പ് പ്രകടപ്പിച്ചിരുന്നെങ്കിലും ട്രംപിനെ അനുനയിപ്പിക്കാനോ ഇറാനെ കൂടെ നിര്‍ത്താനോ ശ്രമിച്ചില്ല.
രണ്ട് മാസത്തിനുള്ളിൽ ഉപരോധം പിന്‍വലിക്കാന്‍ അമേരിക്ക തയ്യാറായാല്‍ ആണവ കരാർ നിലനിര്‍ത്താന്‍ തയ്യാറാണെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്‍റെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സിന്‍ ഫഖ്‌രിസാദെ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ ആണവ പദ്ധതികളുടെയെല്ലാം ബുദ്ധി കേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൊഹ്സിനെ കൊലപ്പെടുത്തിയത് ഇസ്രായേലും അമേരിക്കയും ആണെന്നാണ് ഇറാന്‍ ആരോപിക്കുന്നത്.
അണുബോംബ് ഉണ്ടാക്കാനുള്ള ഇറാന്റെ രഹസ്യപദ്ധതിയുടെ കാർമികൻ ഫക്രിസാദെഹ് ആണെന്ന് യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. യുഎസിലെ ട്രംപ് ഭരണകൂടത്തിന്റെ അവസാനനാളുകളിലുണ്ടായ കൊലപാതകം മേഖലയിലെ സംഘർഷസാധ്യത ഉയർത്തിയിട്ടുണ്ട്. അതിനിടയിലാണ് യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കാന്‍ ഇറാന്‍ തയ്യാറെടുക്കുന്നത്.