കോൺഗ്രസിന് തലവേദനയായി മാറിയ കല്ലാമലയിലെ തർക്കം ഒടുവിൽ ഒത്തുതീർന്നു. ആര്‍എംപിക്ക് പിന്തുണ നല്‍കാന്‍ കെ.പി.സി.സി തീരുമാനിച്ചു. ആർ.എ.പി-യു.ഡി.എഫ് നേതൃത്വത്തിലുള്ള ജനകീയ മുന്നണിയിലെ സി. സുഗുതനെതിരേയുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി കെ.പി ജയകുമാർ മത്സര രംഗത്ത് നിന്നും പിൻമാറും. ഒരാഴ്ചയിലേറെ നീണ്ട ആശയക്കുഴപ്പങ്ങള്‍ക്കൊടുവിലാണ് കല്ലാമല തര്‍ക്കം ഒത്തുതീര്‍പ്പാകുന്നത്.
സിപിഎമ്മിനെതിരെ ആര്‍എംപിയും കോണ്‍ഗ്രസും ചേര്‍ന്ന് രൂപീകരിച്ച ജനകീയ മുന്നണിയുടെ ധാരണ അട്ടിമറിച്ച് മുല്ലപ്പളളിയുടെ പിന്തുണയില്‍ ജയകുമാർ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. അതിനെതിരെ കെ. മുരളീധരന്‍ എം. പി. അടക്കമുള്ള നേതാക്കാള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, ,ആര്‍എംപിയുമായുള്ള സൗഹൃദരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലും തിരഞ്ഞെടുപ്പ് ഘട്ടത്തിലെ വിഴുപ്പലക്കല്‍ ഒഴിവാക്കാനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ലീഗിന് നിര്‍ണായക സ്വാധീനമുളള ഈ മേഖലയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിക്കായിരിക്കും പിന്തുണയെന്ന് ലീഗ് നേതൃത്വം കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു. അതോടെ ആര്‍എംപിയുമായി നേര്‍ക്കുനേര്‍ പോരിലേക്ക് പോയാല്‍ പ്രകടനം ദയനീയമാകുമെന്ന ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ പിന്മാറ്റം.