താങ്ങുവില എടുത്തുകളയുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ രേഖാമൂലം ഉറപ്പ് നൽകാമെന്ന കേന്ദ്ര സർക്കാറിന്റെ നിർദേശം കർഷക സംഘടനകൾ തള്ളി. വിവാദമായ കാർഷികനിയമങ്ങൾ പിൻവലിച്ച്, താങ്ങുവില ഉൾപ്പടെയുള്ള കാര്യങ്ങളിൽ പുതിയ ഉറപ്പുകൾ നൽകുന്ന നിയമഭേദഗതി കൊണ്ടുവരിക എന്നതല്ലാതെ മറ്റൊരു ഒത്ത്തുതീർപ്പിനും തയ്യാറാല്ലെന്ന് കർഷകസംഘടനകൾ വ്യക്തമാക്കി.
ദില്ലിയിലെ വിഗ്യാൻ ഭവനിൽ ഇന്ന് രാവിലെ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറുമായി നടത്തിയ ചർച്ചയിലാണ് കർഷകർ നിലപാട് അറിയിച്ചത്. നിയമത്തിലെ ആശങ്കകൾ പരിഹരിക്കാൻ വിദഗ്ധർ എത്തിയിട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ, നിയമം കൃത്യമായി എന്താണെന്ന് പറയാൻ ആവില്ലെങ്കിൽ, പിന്നെ എങ്ങനെ നിയമം കൊണ്ടുവന്നുവെന്ന് കർഷക സംഘടനാനേതാക്കൾ ചോദ്യം ചെയ്തു. ചർച്ചക്കൊടുവിൽ സർക്കാർ നൽകിയ ഭക്ഷണം ഇന്നും കർഷകർ നിരസിച്ചു. പകരം ഗുരുദ്വാരകളിൽ നിന്നുള്ള ഉച്ചഭക്ഷണമാണ് പ്രതിഷേധകർ കഴിച്ചത്.
എന്നാൽ നിയമം റദ്ദാക്കാനാകില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് കേന്ദ്രസർക്കാർ. നിലവിലുള്ള താങ്ങുവില ഉറപ്പാക്കാമെന്നും സമരത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ കേസുകൾ ഒഴിവാക്കുന്ന കാര്യം പരിഗണിക്കാമെന്നും സർക്കാർ അറിയിച്ചു.