തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ സൗജന്യ ക്രിസ്തുമസ് കിറ്റുകളുടെ വിതരണം ഇന്നുമുതല്‍ ആരംഭിക്കും. എഎവൈ വിഭാഗക്കരായ മഞ്ഞ കാർഡ് ഉടമകൾക്കാണ് ആദ്യഘട്ടത്തിൽ കിറ്റ് വിതരണം ചെയ്യുക. തുടർന്നുള്ള ദിവസങ്ങളിൽ നീല, വെള്ള കാർഡുടമകൾക്ക് കിറ്റ് വിതരണം ചെയ്യും. 90 ലക്ഷത്തോളം കാർഡ് ഉടമകൾക്കാണ് സൗജന്യമായി പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റ് ലഭിക്കുക.
ഒക്ടോബർ മാസത്തിലെ സൌജന്യ കിറ്റ് ഈ മാസം 5 വരെ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും. നവംബറിലെ കിറ്റും ഇതോടൊപ്പം വിതരണം ചെയ്യും. 11 ഇനങ്ങളാണ് കിറ്റിൽ ഉണ്ടാവുക. ഉഴുന്ന് പരിപ്പ്, തേയില, തുവരപ്പരിപ്പ്, ചെറുപയർ, മുളകുപൊടി, ഗോതമ്പ്, വെളിച്ചെണ്ണ, പഞ്ചസാര, കടല എന്നിവയാണ് കിറ്റിൽ ഉണ്ടാവുക. ഖാദി മാസ്കും കിറ്റിൽ ഉണ്ടാവുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഖാദി മാസ്ക് ലഭ്യമല്ലാത്തതിനാൽ പിന്നീട് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അറിയിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റ് തുണി സഞ്ചിയിലാണ് നല്‍കുക. മുമ്പ് നൽകിയ സഞ്ചിക്ക് ഗുണനിലവാരമില്ലെന്ന് പരാതിയുണ്ടായിരുന്നു. ഈ തവണ നിലവാരമുള്ള തുണിസഞ്ചിയിലാണ് പലവ്യഞ്ജനങ്ങൾ വിതരണം ചെയ്യുക. ക്രിസ്തുമസ് കിറ്റ് വിതരണത്തിനായി 482 കോടി രൂപയാണ് സർക്കാർ ചെലവിടുന്നത്. കൊവിഡ് ദുരിതാശ്വാസ കിറ്റിനായി സെപ്തംബർ, ഒക്ടോബർ നവംബർ മാസങ്ങളിൽ 368 കോടി രൂപ വീതമാണ് ചെലവഴിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഈ തുക നൽകിയത്. കിറ്റ് നൽകാനായി ബജറ്റ് വിഹിതവും ഇത്തവണ ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.