ഗ്രേറ്റർ ഹൈദരാബാദ് കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. 150 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 79 ഇടത്ത് ബിജെപി മുന്നിട്ടു നിൽക്കുകയാണ്. സംസ്ഥാന ഭരണം കൈയാളുന്ന ടിആർഎസിന് 34 സീറ്റുകളിൽ മാത്രമാണ് ലീഡ്. ഒവൈസിയുടെ എഐഎംഐഎം പാര്‍ട്ടി 18 ഇടത്ത് ലീഡ് ചെയ്യുന്നു. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. 2016ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വെറും നാലു സീറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
ബിജെപിയുടെ പ്രചാരണ കോലാഹലത്തിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച തെരഞ്ഞെടുപ്പില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. 46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. 150 വാർഡുകളില്‍ 100 വാർഡിലും ടിആർഎസ് ബിജെപി നേർക്കുനേർ പോരാട്ടമാണ്. എഐഎംഐഎം 51 സീറ്റുകളില്‍ മാത്രമാണ് മത്സരിച്ചത്. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ സാന്നിധ്യമാണ് കേവലമൊരു കോർപറേഷൻ തെരഞ്ഞെടുപ്പ് രാജ്യശ്രദ്ധയാകര്‍ശിക്കാന്‍ കാരണം.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അതേസമയം, നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തെലങ്കാനയില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ആദ്യ ശ്രമംതന്നെ വിജയികുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്. ഗ്രേറ്റർ ഹൈദരാബാദ് കോർപറേഷനിൽ 25 നിയമസഭാ മണ്ഡലങ്ങളും നാല് ലോക്സഭാ സീറ്റുകളും ഉണ്ട്. യോഗി ആദിത്യനാഥ്, അമിത് ഷാ തുടങ്ങിയ മുൻനിര നേതാക്കളെ രംഗത്തിറക്കിയാണ് ബിജെപി തെരഞ്ഞെടുപ്പ് പോരാട്ടം നയിച്ചത്.