മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. അഞ്ചു സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാലിടത്ത് കോണ്‍ഗ്രസ്-ശിവസേന സഖ്യം വിജയിച്ചു. ഒരിടത്ത് മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. നാഗ്പുര്‍, പുണെ, അമരാവതി തുടങ്ങിയ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും വന്‍ ഭൂരിപക്ഷത്തോടെയാണ് നിലവിലെ ഭരണ സഖ്യം വിജയിച്ചത്. സമീപ കാലത്ത് ബിജെപിക്കേറ്റ ഏറ്റവും വലിയ തോല്‍വിയാണിത്.
ഭരണകക്ഷിയായ മഹാ വികാസ് ആഘാടിയുടേയും ബിജെപിയുടേയും അഭിമാനത്തിന്റെ പ്രശനമായിരുന്നു ഈ ഉപതിരഞ്ഞെടുപ്പ് ഫലം. ബിജെപിയുടെ ഏറ്റവും വലിയ ശക്തിദുര്‍ഗ്ഗങ്ങളില്‍ ഒന്നായ അമരാവതിയില്‍ കോൺഗ്രസിന്റെ അഭിജിത് വഞ്ചാരി അട്ടിമറി വിജയം നേടുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. മുൻ നാഗ്പൂർ മേയറായിരുന്ന സന്ദീപ് ജോഷിയാണ് അവിടെ ബിജെപി സ്ഥാനാര്‍ഥി. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ പ്രത്യേക താല്പര്യപ്രകാരമാണ് ജോഷി അമരാവതിയില്‍ സ്ഥാനാര്‍ഥിയാകുന്നത്. ഫഡ്നാവിസും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ദിവസങ്ങളോളം ക്യാമ്പുചെയ്ത് പ്രചാരണം നടത്തിയ മണ്ഡലംകൂടിയാണ് അമരാവതി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പുണെ, നാഗ്പൂര്‍ എന്നിവിടങ്ങളിലും കോൺഗ്രസ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. നിതിന്‍ ഗഡ്കരി ആദ്യമായി സംസ്ഥാന മന്ത്രിസഭയിലെത്തുന്നത് നാഗ്പൂരില്‍ നിന്നാണ്. ധുലെ-നന്ദുര്‍ബറില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്.