ന്യൂയോര്‍ക്ക്: കഞ്ചാവ് മാരക മയക്കുമരുന്നല്ലെന്ന വാദത്തെ പിന്തുണച്ച് യു.എന്നില്‍ ഇന്ത്യ വോട്ടു ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ മയക്ക് മരുന്ന് നിയന്ത്രണ വിഭാഗത്തിന്റെ 63-ആം യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. അപകടകരമായ ലഹരി വസ്തുക്കളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കണമെന്ന നാര്‍ക്കോട്ടിക്‌സ് കമ്മിഷന്റെ ആവശ്യമാണ് വോട്ടിനിട്ടത്.
53 അംഗരാജ്യങ്ങളിൽ 27 പേരും കഞ്ചാവ് മയക്കുമരുന്നല്ല എന്ന വാദത്തെ പിന്തുണച്ചു. മാരക ലഹരി മരുന്നുകളുടെ പട്ടികയായ ഷെഡ്യൂള്‍ നാലിലാണ് കഞ്ചാവിന്റെ സ്ഥാനം. ഷെഡ്യൂള്‍ നാലില്‍ നിന്ന് മാറ്റി കഞ്ചാവിനെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തണം എന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് യുഎന്‍ നാര്‍ക്കോട്ടിക്‌സ് കമ്മീഷന്റെ നടപടി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ചൈന, റഷ്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ ഈ നീക്കത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. നിരവധി മരുന്നുകള്‍ക്ക് കഞ്ചാവ് ഉപയോഗിക്കുന്നു എന്നതിനാല്‍ ഷെഡ്യൂള്‍ നാലില്‍നിന്നും കഞ്ചാവിനെ മാറ്റണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. കാനഡയടക്കം നിരവധി രാജ്യങ്ങള്‍ അടുത്തിടെ കഞ്ചാവിന്‍റെ ഉപയോഗം നിയമവിധേയമാക്കിയിരുന്നു.