അമേരിക്കന്‍ പ്രസിഡന്‍റായി അധികാരമേറ്റാല്‍ ആദ്യം തന്നെ 100 ദിവസം മാസ്ക് ധരിക്കാൻ അമേരിക്കക്കാരോട് ആവശ്യപ്പെടുമെന്ന് നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സ്വീകരിക്കേണ്ട ശക്തമായ നടപടികളെ കുറിച്ച് ഇപ്പോള്‍തന്നെ കൃത്യമായ ധാരണയില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് അമേരിക്ക.
അമേരിക്കക്കാര്‍ കൃത്യമായി മാസ്ക് ധരിച്ച് പുറത്തിറങ്ങിയാല്‍തന്നെ കൊവിഡ് കേസുകള്‍ ഗണ്യമായി കുറയ്ക്കാം എന്ന് ബൈഡന്‍ പറയുന്നു. നിലവിലെ പ്രസിഡന്‍റ് ട്രംപ് ജനങ്ങള്‍ മാസ്ക് ധരിക്കുന്നതിനെയോ സാമൂഹിക അകലം പാളിക്കുന്നതിനെയോ പ്രോത്സാഹിപ്പിച്ചിരുന്നില്ല. കൊവിഡ് ഒരു സാധാരണ 'പനി'പോലെയാണ് എന്നാണ് ട്രംപിന്‍റെ വാദം. അമേരിക്കയില്‍ 14.1 ദശലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 276,000 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അതേസമയം, അമേരിക്കക്കാരെ മാസ്ക് ധരിക്കാന്‍ നിര്‍ബന്ധിക്കാന്‍ പ്രസിഡന്റിന് നിയമപരമായ അധികാരമില്ലെന്ന് ഭരണഘടനാ വിദഗ്ധർ പറയുന്നു. എന്നാല്‍ താനും വൈസ് പ്രസിഡന്‍റ് കമലാ ഹാരിസും മാസ്ക് ധരിച്ച് മാതൃക കാണിക്കുമെന്നും, എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും അത് അനുവര്‍ത്തിക്കാന്‍ നിര്‍ദേശിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരങ്ങള്‍ ഉപയോഗിച്ച് ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ബൈഡന്‍ പറഞ്ഞു.