ഫോർമുല വൺ ലോക ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടൺ പൂര്‍ണ്ണമായും കൊവിഡ് മുക്തനായിട്ടില്ലെന്ന് മെഴ്‌സിഡസ് ടീം. അതോടെ അടുത്ത ആഴ്ച അവസാനിക്കുന്ന അബുദാബി ഗ്രാൻഡ് പ്രീയില്‍ അദ്ദേഹം ഇറങ്ങുന്ന കാര്യം അനിശ്ചിതത്വത്തിലായി. കഴിഞ്ഞയാഴ്ച ബഹ്റൈൻ ഗ്രാൻഡ് പ്രീ ജേതാവായശേഷം നടത്തിയ പരിശോധനയിലാണ് ഹാമിൽട്ടണ് കൊവിഡ് പോസിറ്റീവായത്. ഞായറാഴ്ച നടക്കുന്ന സാഖിർ ഗ്രാൻപ്രിക്സും അദ്ദേഹത്തിന് നഷ്ടമാകും.
കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം അടുത്ത 10 ദിവസംകൂടെ ഐസൊലേഷനില്‍ കഴിയാനാണ് അദ്ദേഹത്തോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം തുർക്കിയിൽ നടന്ന ഗ്രാൻഡ് പ്രീ ചാമ്പ്യൻഷിപ്പിലെ വിജയത്തോടെയാണ് ഹാമിൽട്ടൺ ഏഴാം തവണ ലോക കിരീടത്തിൽ മുത്തമിട്ടത്. സീസണിൽ മൂന്ന് ഗ്രാൻപ്രികൾ ശേഷിക്കേയായിരുന്നു ഹാമിൽട്ടണിന്റെ കിരീടവിജയം. വിജയത്തോടെ ഫെരാരിയുടെ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറുടെ റെക്കോർഡിനൊപ്പമെത്താനും അദ്ദേഹത്തിനു കഴിഞ്ഞു. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ തുടര്‍ മത്സരങ്ങളില്‍ അദ്ദേഹത്തിന് ഇറങ്ങാന്‍ കഴിയില്ല.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
10 ദിവസത്തെ ഐസൊലേഷന്‍ പൂര്‍ത്തിയായാല്‍ അടുത്ത ബുധനാഴ്ചയും വ്യാഴാഴ്ചയും ഹാമിൽട്ടണെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. റേസിംഗ് പോയിന്റ് ജോഡികളായ സെർജിയോ പെരസ്, ലാൻസ് സ്‌ട്രോൾ എന്നിവര്‍ക്കു ശേഷം കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ കാറോട്ട താരമാണ് ലൂയിസ് ഹാമിൽട്ടൺ.