ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്കുള്ള പിന്തുണ തുടരുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ലോകത്തെ ഏത് കോണിൽ നടക്കുന്ന സമാധാനപരമായ സമരത്തെയും കാനഡ പിന്തുണക്കുമെന്ന് ട്രുഡോ വ്യക്തമാക്കി. ഡൽഹിയിലെ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച ജസ്റ്റിൻ ട്രൂഡോയുടെ നടപടിയിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ മുന്നറിയിപ്പ് ജസ്റ്റിൻ ട്രൂഡോ തള്ളിയത്.
കഴിഞ്ഞ ദിവസം ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷണറെ വളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയമാണ് പ്രതിഷേധം അറിയിച്ചത്. കനേഡിയൻ പ്രധാനമന്ത്രിയുടെ പരാമർശം ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന് ഇന്ത്യ ഹൈക്കമ്മീഷണറെ അറിയിച്ചു.
ജസ്റ്റിൻ ട്രുഡോയുടെ പ്രസ്താവനക്കെതിരെ നേരത്തെ തന്നെ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ രംഗത്തെത്തിയിരുന്നു. അറിയാത്ത വിഷയത്തിൽ കാനഡ ഇടപെടരുതെന്ന് അനുരാഗ് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഇന്ത്യയിൽ സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണക്കണമെന്നാണ് ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്. ഗുരുനനാക്കിന്റെ 551ാം ജന്മവാര്‍ഷികാഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍ നിന്ന് വരുന്ന വാര്‍ത്തകളെ എങ്ങനെയാണ് അവഗണിക്കുക, അവര്‍ക്ക് പിന്തുണ നല്‍കേണ്ട സമയമാണ്. സുഹൃത്തുക്കളെയും അവരുടെ കുടുംബങ്ങളെയുംകുറിച്ച് ആധിയുണ്ട്. അവകാശങ്ങള്‍ക്കുവേണ്ടി സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കൊപ്പം കാനഡയുണ്ടാവും. നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആശങ്ക ഇന്ത്യയെ അറിയിക്കാന്‍ പലവിധത്തില്‍ ശ്രമിച്ചിരുന്നുവെന്നും ജസ്റ്റിന്‍ ട്രൂഡോ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷകരുടെ സമരത്തെക്കുറിച്ച് ഇതാദ്യമായാണ് ഒരു വിദേശ നേതാവ് പ്രതികരിക്കുന്നത്.