ജയ്പൂര്‍: കാര്‍ഷിക നിയമത്തിലെ മൂന്നു വകുപ്പുകളും പിന്‍വലിക്കണമെന്നും മോശമായി പെരുമാറിയതിന് കേന്ദ്രം കര്‍ഷകരോട് മാപ്പു പറയണമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവുമായ അശോക് ഗഹ്ലോട്ട് ആവശ്യപ്പെട്ടു. നിയമം കൊണ്ടുവരുമ്പോള്‍ എല്ലാവരുമായും ചര്‍ച്ച ചെയ്യണമായിരുന്നു. ചര്‍ച്ചകള്‍ എല്ലായ്പ്പോഴും ആവശ്യമുള്ള ഒന്നാണ്. അതില്ലാത്തതാണ് കര്‍ഷകര്‍ തെരുവിലിറക്കിയതെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
രാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ അനുമതി തേടിയിരുന്നു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു ഉദ്ദേശം. എന്നാല്‍ അനുമതി നിഷേധിക്കുകയായിരുന്നു. ചര്‍ച്ചകളോടുള്ള ഈ സമീപനം ജനാധിപത്യത്തിന് ഭൂഷണമല്ല. ജനാധിപത്യത്തിന് ചര്‍ച്ചകള്‍ അത്രമേല്‍ അനിവാര്യമാണ്. അത് നടന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ ജനങ്ങള്‍ ഇങ്ങനെ ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നുവെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു. കര്‍ഷക പ്രക്ഷോഭം 9-ാം ദിവസത്തിലേക്ക് കടന്നതിന്റെ ഭാഗമായാണ് അശോക് ഗഹ്ലോട്ട് ട്വിറ്ററില്‍ പ്രതികരണം രേഖപ്പെടുത്തിയത്.
ദിവസങ്ങള്‍ കൂടുതല്‍ പിന്നിടുന്നതോടെ രാജ്യത്തെ വിവിധ വിഭാഗം ജനങ്ങള്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢൃവുമായി രംഗത്തുവരികയാണ്. വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകരെ പിന്തുണച്ച് പൊതുജനങ്ങള്‍ വ്യത്യസ്ത സമരരൂപങ്ങളും പ്രചാരണ പ്രവര്‍ത്തനങ്ങളുമായി തെരുവിലേക്കിറങ്ങുകയാണ്. സാമൂഹ്യമാധ്യമങ്ങളിലും വന്‍തോതിലുള്ള പിന്തുണയാണ് കര്‍ഷക സമരത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡല്‍ഹി-യുപി അതിര്‍ത്തി, ഡല്‍ഹി-ഹരിയാന അതിര്‍ത്തി എന്നിവിടങ്ങളിലും നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും സമാന്തരമെന്നോണം സമരങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യതലസ്ഥാനം പ്രക്ഷോഭകരാല്‍ നിറഞ്ഞിരിക്കുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങള്‍ എന്നിവയ്ക്ക് പുറമേ ബീഹാര്‍, മഹാരാഷ്ട്രാ എന്നിവിടങ്ങളില്‍ നിന്നും സമരത്തില്‍ ആവേശം കൊണ്ട് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനു പുറമേ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക സമരത്തെ പിന്തുണച്ച് പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഇതിനകം പലവട്ടം കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാരും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും ചര്‍ച്ചയ്ക്ക് തയാറായെങ്കിലും അടിസ്ഥാന പ്രശ്നങ്ങളില്‍ തീരുമാനമില്ലാതെ സമരത്തില്‍ നിന്ന് പിന്മാറില്ല എന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചത്. കാര്‍ഷിക നിയമം പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഓരൊത്തുതീര്‍പ്പിനും തയാറല്ലെന്നാണ് പ്രക്ഷോഭകര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.