പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി നിയോജകമണ്ഡലത്തിൽ ബിജെപിക്ക് വന്‍ തിരിച്ചടി. നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് രണ്ട് സിറ്റിംഗ് സീറ്റുകൾ നഷ്ടമായി. രണ്ട് സീറ്റുകളിലും വിജയിച്ചത് സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥികളാണ്.
ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിലിലെ 11 സീറ്റുകളിലേക്ക് കഴിഞ്ഞ ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. അഞ്ച് സീറ്റ് ബിരുദധാരികൾക്കും ആറ് അധ്യാപകർക്കും റിസേര്‍വ് ചെയ്തതായിരുന്നു. ബി.ജെ.പി, സമാജ്‌വാദി പാർട്ടി, കോൺഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ അദ്ധ്യാപക സംഘടനാ നേതാക്കളാണ് മത്സരിച്ചത്. പത്തുവര്‍ഷമായി ബിജെപി ജയിച്ചുവരുന്ന സീറ്റുകളാണ് സമാജ്‌വാദി പാര്‍ട്ടി തിരിച്ചു പിടിച്ചത്.
അതേസമയം, നാലു സീറ്റുകള്‍ ബിജെപി നിലനിര്‍ത്തി. രണ്ടു സീറ്റുകളിലെ ഫലം പുറത്തുവന്നിട്ടില്ല. ഭരണകക്ഷിയ്ക്ക് അനുകൂലമായ സാഹചര്യമായിരുന്നിട്ടും സമാജ്‌വാദി പാർട്ടിയുടെ അട്ടിമറി വിജയം ബിജെപിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.