പ്രവാസി തൊഴിലാളികള്‍ക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിന് ആവശ്യമായിരുന്ന എന്‍.ഒ.സി സംവിധാനം ഒമാന്‍ എടുത്തുകളയുന്നു. ആഴ്ചകൾക്കുള്ളിൽ തന്നെ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി വ്യക്തമാക്കി. ഒമാനിലെ തൊഴിൽ നയത്തിൽ ഉണ്ടാകുന്ന സുപ്രധാനം മാറ്റമായിരിക്കും എൻ.ഒ.സി വ്യവസ്ഥ ഒഴിവാക്കുന്നത്.
തൊഴില്‍ നിയമത്തിലെ മാറ്റങ്ങള്‍ക്ക് പുറമെ രാജ്യത്ത് പുതിയ നികുതി സംവിധാനം നടപ്പിലാക്കുകയും ദീര്‍ഘകാലമായി തുടര്‍ന്നുവരുന്ന ചില സബ്‍സിഡികള്‍ നിര്‍ത്തലാക്കുന്നതുമടക്കമുള്ള പരിഷ്‍കാരങ്ങള്‍ക്കും പദ്ധതിയിടുന്നതായും മന്ത്രി പറഞ്ഞു. കുറഞ്ഞ വരുമാനക്കാരായ പൗരന്മാരുടെ സംരക്ഷണം ഉറപ്പുവരുത്തിയ ശേഷമാകും സാമ്പത്തിക പരിഷ്കരണ പദ്ധതികൾ നടപ്പിലാക്കുക. ടൂറിസം മേഖലക്ക് ഉണർവ് പകരുന്നതിനും വിവിധ പദ്ധതികൾ നടപ്പിലാക്കും.