സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ യുപി പൊലീസ് കസ്റ്റഡിയിൽ. ഡൽഹി കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് കിസാൻ യാത്രക്കായി കനൗജിലേക്ക് ഇറങ്ങിയപ്പോഴാണ് കസ്റ്റഡിയിൽ എടുത്തത്. പൊലീസ് തടഞ്ഞതിനെ തുടർന്ന് അഖിലേഷ് യാദവും അനുയായികളും ലഖ്‌നൗവിലെ വസതിക്ക് പുറത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചു. വിക്രമാദിത്യ നഗറിലെ അഖിലേഷിന്റെ വീട് പൊലീസ് വലയത്തിലാണ്. അഖിലേഷ് കനൗജിലേക്ക് പോകുന്നത് തടയുന്നതിനായി നേരത്തെ തന്നെ പൊലീസ് വീടിന് മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കാനും കർഷകരുടെ ആവശ്യങ്ങൾക്ക് പിന്തുണ നൽകാനും എസ് പി സംസ്ഥാന വ്യാപകമായി കിസാൻ യാത്ര നടത്താൻ ആഹ്വാനം ചെയ്തിരുന്നു.
അഖിലേഷ് തെരുവിലിറങ്ങുന്നതിനെ സർക്കാർ ഭയക്കുകയാണെന്ന് എസ്പി വാക്താവ് രാജേന്ദ്ര ചൗധരി അഭിപ്രായപ്പെട്ടു. കർഷകരുടെ പ്രതിഷേധത്തിൽ പങ്കെടുത്ത് അഖിലേഷ് കനൗജിൽ ട്രാക്റ്റർ റാലിയിൽ പങ്കെടുക്കാനാണ് തീരമാനിച്ചത്. അഖിലേഷിനെ തടഞ്ഞത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും ചൗധരി പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പൊലീസ് നടപടിയിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഖിലേഷ് ഗവർണർക്ക് കത്ത് നൽകി. യുപി മുൻ മുഖ്യമന്ത്രി എന്ന നിലയിൽ താൻ ഭരണഘടനാപരമായ കടമയാണ് നിറവേറ്റുന്നതെന്ന് അഖിലേഷ് കത്തിൽ സൂചിപ്പിച്ചു. കനൗജിലെ പരിപാടി മുൻകൂട്ടി നിശ്ചയിച്ചാതാണ്. എന്നാൽ സർക്കാർ നിർദ്ദേശ പ്രകാരം പൊലീസ് തന്റെ യാത്ര തടഞ്ഞുവെച്ചിരിക്കുകയാണ്. തന്റെ വാഹനം പോലും പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ ജനാധിപത്യ വിരുദ്ധമായ ഈ പെരുമാറ്റം ഒരു പൗരനെന്ന നിലയിൽ എന്റെ അവകാശങ്ങളുടെ ലംഘനമാണ്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അഖിലേഷ് കത്തിൽ ആവശ്യപ്പെട്ടു.