കൊവിഡ് വാക്സീന്‍ നിര്‍ബന്ധമാക്കരുതെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന. പകരം വാക്സിന്‍ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്ന് ലോകാരോഗ്യസംഘടന രോഗപ്രതിരോധവിഭാഗം മേധാവി കെയ്റ്റ് ഒബ്രിയന്‍ പറഞ്ഞു.
എന്നാല്‍ ശ്വസന സാങ്കേതിക വിദഗ്ധരെപ്പോലെ ചില പ്രത്യേക സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവരുടേയും രോഗിയുടേയും സുരക്ഷ പരിഗണിച്ച് വാക്സീന്‍ നിര്‍ബന്ധമാക്കേണ്ടി വരുമെന്നും ഒബ്രിയന്‍ വ്യക്തമാക്കി. ഓരോ രാജ്യങ്ങളിലേയും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക കാര്യങ്ങള്‍ പരിശോധിച്ച് വാക്സീന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
അതേസമയം, ഇന്ത്യയില്‍ വാക്സീന്‍ വിതരണം സംബന്ധിച്ച് സർക്കാർ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. ആഴ്ചകൾക്കുള്ളിൽ വിതരണം ആരംഭിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെങ്കിലും വിതരണം, സംഭരണം എന്നിവയെ കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. ഒരാൾക്ക് രണ്ട് ഡോസ് എടുക്കുമ്പോൾ 5000 രൂപയാകുമെന്നും ഇത് സാധാരണക്കാർക്ക് താങ്ങാനാവില്ലെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്കപ്പെടുന്നത്. അതിനാല്‍ സൗജന്യമായി വാക്സിൻ നൽകണമെന്നും അവര്‍ ആവശ്യപ്പെടുന്നു.