കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികളുടെ പേരിലുള്ള ക്രിമിനൽ കേസ് വിവരങ്ങൾ കൈമാറാത്തതിന് ബിജെപി-ക്കെതിരെ നടപടിയെടുക്കുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) ടിക്കാറാം മീണ. രണ്ടുതവണ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടും പാർട്ടി പ്രതികരിക്കാത്തതിനാലാണ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച കത്ത് ബിജെപി സംസ്ഥാന പ്രസിഡന്റിനു കൈമാറി.
വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ ഇക്കര്യം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനേയും സുപ്രീം കോടതിയേയും അറിയിക്കുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളും അവർ പ്രതികളായ ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ പത്രത്തിൽ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ചാനലുകളിലും വിവരം സംപ്രേഷണം ചെയ്യണം. പ്രസിദ്ധീകരിച്ച വിവരങ്ങൾ സംബന്ധിച്ച് ജനങ്ങൾക്ക് പരാതികളുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നിശ്ചിത മാതൃകയിൽ പരാതിപ്പെടാം.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം മറ്റു രാഷ്ട്രീയപ്പാർട്ടികളെല്ലാം കൈമാറിയിട്ടും ബിജെപി മാത്രം തിരഞ്ഞെടുപ്പ് കമ്മീഷനെ ധിക്കരിക്കുന്ന നിലപാട് സ്വീകരിക്കുകയാണ്. ക്രിമിനല്‍കേസ് വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ ഭാവിയില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് അയോഗ്യത കല്‍പിക്കുന്നതിനുപോലും തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്. അതിനാല്‍, വിവരങ്ങള്‍ നല്‍കുന്നത് ഇനിയും മനപ്പൂര്‍വ്വം വൈകിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെങ്കില്‍ വിവരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനേയും സുപ്രീംകോടതിയേയും അറിയിക്കും.