നരസപുര: കർണാടകയിൽ ആപ്പിൾ ഫോൺ നിർമിക്കുന്ന വിസ്ട്രോൺ കോർപ്പറേഷന്റെ ഫാക്ടറി തൊഴിലാളികൾ ആക്രമിച്ചതായി പരാതി. കോലാർ ജില്ലയിലെ നരസപുര ഇൻഡസ്ട്രിയൽ ഏരിയയിലാണ് ആക്രമണം നടന്നത്. കല്ലേറിൽ പ്ലാന്റിന് സാരമായി കേടുപാടുണ്ടായി. ഗ്ലാസ് ചില്ലുകൾ, വാഹനങ്ങൾ, ഫർണിച്ചർ, കമ്പ്യൂട്ടർ, ലാപ്‌ടോപ്പ് എന്നിവ തകർത്തു. സംഭവത്തിന് പിന്നിൽ പ്ലാന്റിലെ തൊഴിലാളികളാണെന്ന് പൊലീസ് വ്യക്തമാക്കി. അക്രമത്തെ കുറിച്ച് വിസ്ട്രോൺ കോർപ്പറേഷൻ പ്രതികരിക്കാൻ തയ്യാറായില്ല.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
തൊഴിലാളികളുടെ ശമ്പള തർക്കവുമായി ബന്ധപ്പെട്ട പ്രശനങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. കരാർ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നിലെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ ആരോപിച്ചു. കൂടാതെ ശമ്പളം അകാരണമായി കമ്പനി വെട്ടിക്കുറച്ചെന്നും ആരോപണമുണ്ട്.
തായ്‌വാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് വിസ്ട്രോൺ കോർപ്പറേഷൻ. സംഭവത്തിൽ നരസപുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.