ഡല്‍ഹി: കുടുംബാസൂത്രണത്തിന് ആരെയും നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. ജനസംഖ്യനിയന്ത്രിക്കാനായി ഒരു നിശ്ചിത എണ്ണം കുട്ടികള്‍ മാത്രമേ ഉണ്ടാകാവു എന്ന് രാജ്യത്തെ ജനങ്ങളെ നിര്‍ബന്ധിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അഭിഭാഷകന്‍ അശ്വിനി ഉപാദ്യായ് നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയിലാണ് കേന്ദ്രത്തിന്റെ മറുപടി.
ഒരു കുടുംബത്തില്‍ രണ്ടുകുട്ടികള്‍ മതി എന്ന് നിര്‍ബന്ധമാക്കേണ്ട കാര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. ഇന്ത്യയില്‍ ദമ്പതികള്‍ക്ക് സ്വയം അവരുടെ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം തീരുമാനിക്കാനുളള സ്വാതന്ത്രം ഉണ്ടെന്ന് ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഡല്‍ഹി ഹൈക്കോടതി നിരസിച്ചശേഷം അശ്വിനി ഉപാദ്യായ് ജനസംഖ്യാനിയന്ത്രണ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ജനസംഖ്യ കൂടുന്നത് ബോംബ് സ്‌ഫോടനത്തേക്കാള്‍ അപകടകരമാണെന്നും ജനസംഖ്യ നിയന്ത്രിക്കാതെ ശുദ്ധവായു, കുടിവെളളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പൊതുജനാരോഗ്യം ഒരു സംസ്ഥാനത്തിന്റെ വിഷയമായതിനാല്‍ അത്തരം നിര്‍ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തോട് ജനുവരിയില്‍ മറുപടി തേടിയിരുന്നു. പൊതുതാല്‍പ്പര്യഹര്‍ജിയില്‍ അടുത്ത വാദത്തിന്റെ തിയതി നിശ്ചയിച്ചിട്ടില്ല.