ബ്യൂണോസ് എയര്‍സ്: നിയന്ത്രണവിധേയമായ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി അര്‍ജന്റീനന്‍ അധോസഭ. ഗര്‍ഭാവസ്ഥയുടെ ആദ്യ 14 ആഴ്ച്ചവരെയുളളവര്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നത് നിയമപരമാക്കിയുളള ബില്ലിന് വെളളിയാഴ്ച്ച അംഗീകാരം നല്‍കി. രണ്ട് വര്‍ഷം മുന്‍പ് സെനറ്റ് ഇതേ ബില്ല് തളളിയിരുന്നു. 137 വോട്ടിനാണ് ബില്ല് അധോസഭ പാസാക്കിയത്. സെനറ്റ് അംഗീകരിച്ചാലാണ് നിയമം പ്രാബല്യത്തില്‍ വരിക.
നിലവില്‍ അമ്മയുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്‌നമുണ്ടാകുമ്പോഴും ബലാത്സംഗക്കേസുകളിലും മാത്രമാണ് നിയമപരമായി ഗര്‍ഭച്ഛിദ്രം നടത്താനാവുക. നിയമം ലംഘിച്ച് ഗര്‍ഭച്ഛിദ്രം നടത്തുന്ന സ്ത്രീകളും അവരെ സഹായിക്കുന്നവരും നിയമപരമായ നടപടികള്‍ നേരിടേണ്ടതായി വരും. ഈ നിയമം നിലവില്‍ വരുന്നതോടുകൂടി 16 വയസില്‍ താഴെയുളളവര്‍ക്ക് അവരുടെ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി ഗര്‍ഭിണികളാവുന്ന സാഹചര്യത്തില്‍ നിയമസഹായം തേടാന്‍ സാധിക്കും.
നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ നടത്തികൊണ്ടിരിക്കുന്ന നീണ്ട പോരാട്ടങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഇതെന്ന് ലിംഗ-വൈവിധ്യ മന്ത്രി എലിസബത്ത് ഗോമസ് അല്‍കോര്‍ട്ട പറഞ്ഞു. ബില്ല് നിയമമാകുന്നതുവരെ അതിനായി പ്രവര്‍ത്തിക്കുമൈന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ പരമ്പരാഗതമായി യാഥാസ്ഥികമായി ചിന്തിക്കുന്ന സെനറ്റിന്റെ അംഗീകാരം ലഭിക്കുക എന്നത് നിര്‍ണായകമായ ഘട്ടമാണ്. ഗര്‍ഭച്ഛിദ്രം മനുഷ്യാവകാശലംഘനമാണെന്നും ഗര്‍ഭം ധരിച്ച നിമിഷം മുതല്‍ കുഞ്ഞിന് ജീവിക്കാനുളള അവകാശമുണ്ടെന്നുമാണ് റോമന്‍ കത്തോലിക് ചര്‍ച്ചിന്റ അഭിപ്രായം.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
1983 മുതല്‍ അര്‍ജന്റീനയില്‍ രഹസ്യമായി ഗര്‍ഭച്ഛിദ്രം നടത്തുന്ന ആയിരക്കണക്കിന് സ്ത്രീകളാണ് മരണമടയുന്നത്. പ്രതിവര്‍ഷം 38,000 സ്ത്രീകള്‍ സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രം നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ലാറ്റിന്‍ അമേരിക്കയിലെ മെക്‌സികോ, ഉറുഗ്വേ, ക്യൂബ എന്നീ സ്ഥലങ്ങളില്‍ ഗര്‍ഭാവസ്ഥയുടെ ആദ്യത്തെ 12 ആഴ്ച്ചകള്‍ക്കുളളില്‍ സ്ത്രീയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താനുളള അവകാശമുണ്ട്.