രാജസ്ഥാനിൽനിന്നുള്ള കർഷക മാർച്ച് രാജസ്ഥാന്‍ – ഹരിയാന അതിർത്തിയിൽ തടഞ്ഞു. പൊലീസിനൊപ്പം സൈന്യത്തെയും അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. ജയ്പുർ – ഡൽഹി ദേശീയപാത അടച്ചു. അതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഞ്ചാബിൽനിന്നുള്ള ബിജെപി നേതാക്കളുമായി ചർച്ച നടത്തുകയാണ്.
കന്നുകാലികളുമായി കൂട്ടം കൂട്ടമായാണ് കർഷകർ ഡൽഹിയിലേക്ക് എത്തിയത്. പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡൽഹിയിലേക്കുള്ള കൂടുതൽ ദേശീയ പാതകൾ കർഷകർ ഉപരോധിക്കും. കർഷക സംഘടനാ നേതാക്കൾ നാളെ നിരാഹാര സമരം നടത്തും. രാജ്യവ്യാപകമായാണ് കർഷക സംഘടനാ നേതാക്കൾ നിരാഹാര സമരം നടത്തുക.
അതിനിടെ, കർഷക സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പഞ്ചാബ് ജയിൽ ഡിഐജി ലഖ്മിന്ദർ സിങ് ജാഖർ രാജിവച്ചു. ഡൽഹി- ചണ്ഡീഗഡ് ദേശീയ പാതയിലെ കർനൂർ, പാനിപറ്റ് ടോൾ പ്ലാസകൾ പ്രക്ഷോഭകർ തുറന്നുവിട്ടു. പ്രക്ഷോഭം മുന്നിൽകണ്ട് ഡൽഹി- ഹരിയായന അതിർത്തിയിൽ ഫരീദാബാദ് പൊലീസ് 3500 ഓളം പൊലീസുകാരെ വിന്യസിച്ചു. ബദർപൂർ, ഗുരുഗ്രാം, കുൻടലി-ഗാസിയാബാദ്-പൽവാൾ, പാലി, ധനൂജ് അതിർത്തിയിലാണ് കർഷകർക്കെതിരെ പൊലീസിനെ വിന്യസിച്ചത്. ഇവിടുത്തെ അതിർത്തിയിൽ പൊലീസ് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തി.