തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മോക് പോളിംഗ് നടത്തിയതിനു ശേഷം രാവിലെ 7 മണിയോടെയാണ് പോളിംഗ് ആരംഭിച്ചത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ 89,74,993 പോളിംഗ് ബൂത്തിലെത്തും. 42,87,597 പുരുഷൻമാരും 46,87,310 സ്ത്രീകളും 86 ട്രാൻസ്ജെന്റേഴ്സും അടക്കം 89,74,993 വോട്ടർമാരാണ് അവസാനഘട്ടത്തിലുള്ളത്. ഇതിൽ 71,906 കന്നി വോട്ടർമാരും 1,747 പ്രവാസി ഭാരതീയ വോട്ടർമാരും ഉൾപ്പെടുന്നു.
10,842 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 1,105 പ്രശ്നബാധിത പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 52,285 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ താത്തൂർ പൊയ്യിൽ (11), കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (7) എന്നിവിടങ്ങളിലെ തെരെഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.
ഇന്നലെ (ഡിസംബർ 13 (ഞായറാഴ്ച) വൈകിട്ട് മൂന്ന് മുതൽ ഇന്ന് വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെടുന്ന കോവിഡ് പോസിറ്റീവ് ആകുന്നവർക്കും ക്വാറന്റീനിൽ പ്രവേശിക്കുന്നവർക്കും ആരോഗ്യ വകുപ്പിലെ ഡെസിഗ്‌നേറ്റഡ് ഹെൽത്ത് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കി പോളിംഗ് സ്റ്റേഷനിൽ നേരിട്ടെത്തി വോട്ടു ചെയ്യാം.
ഇന്ന് നടക്കുന്നത് മൂന്നാംഘട്ട വോട്ടെടുപ്പാണ് . ഇതോടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രകൃയ പൂര്‍ത്തിയാകും.