പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തൃണമുൽ കോൺഗ്രസ് നേതാക്കളുടെ യോഗം വിളിച്ചു. തൃണമുൽ ചെയർപേഴ്സണായ മമത നാളെയാണ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക. ടിഎംസി നേതാവ് സുവേന്ദു അധികാരി പാർട്ടിയിൽ നിന്ന് രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് യോഗം വിളിച്ചത്. എംഎൽഎ സ്ഥാനവും സുവേന്ദു രാജിവെച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് സുവേന്ദു രാജിക്കത്ത് മമതക്ക് കൈമാറിയത്. ഇദ്ദേഹം ബിജെപിയിലേക്ക് പോകുമെന്നാണ് സൂചന.
മമതക്ക് തിരിച്ചടിയായി തൃണമൂൽ കോൺഗ്രസ് എംഎൽഎ ജിതേന്ദ്ര തിവാരി അസൻസോൾ മുനിസിപ്പൽ കോർപ്പറേഷന്റെ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവച്ചു. പാസ്ചിം ബർദ്ധമാൻ ജില്ലയുടെ ടിഎംസി പ്രസിഡന്റ് സ്ഥാനവും അദ്ദേഹം രാജിവച്ചിട്ടുണ്ട്. ജിതേന്ദ്രയുംം ബിജെപിയിൽ ചേരാനാണ് സാധ്യത.
കൂടതൽ എംഎൽഎമാർ ബിജെപിയിലേക്ക് പോകുമെന്ന് അഭ്യൂഹമുണ്ട്. പത്ത് എംഎൽഎമാരെ ബിജെപി നോട്ടമിട്ടതായാണ് സൂചന. കേന്ദ്ര അഭ്യന്തരമന്ത്രി അമിതഷാ പശ്ചിമബംഗാളിൽ പര്യടനം നടത്തുന്നുണ്ട്. ഇതിന് മുമ്പായി എംഎൽഎമാരെ പാർട്ടിയിൽ എത്തിക്കാനാണ് ബിജെപി ശ്രമം. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പാർട്ടി നേതാക്കളുടെ യോഗം മമത വിളിച്ചു ചേർത്തത്.