തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധിക്കു ശേഷം മലയാള മാധ്യമങ്ങൾക്ക് അല്പം മയം വന്നിട്ടുണ്ടെന്ന് സിപിഎം നേതാവ് എംബി രാജേഷ്. അതേസമയം സംഘപരിവാർ അനുകൂല കോർപ്പറേറ്റ് നിയന്ത്രിത ദേശീയ മാധ്യമങ്ങൾ കള്ള പ്രചരണം തുടരുകയാണെന്നും രാജേഷ് അഭിപ്രായപ്പെട്ടു. പാലക്കാട് നഗരസഭാ ഓഫീസിന് മുകളിൽ ഡിവൈഎഫ്ഐ ദേശീയ പതാക ഉയർത്തിയതിനെ കുറിച്ച് എഎൻഐ വ്യാജവാർത്ത നൽകിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ ക്രിമിനൽ പ്രവർത്തിയെ തള്ളിപ്പറയാൻ ബിജെപി ജില്ലാ പ്രസിഡൻ്റ് പോലും നിർബന്ധിതനായി. എന്നിട്ടും ഈ കള്ളം പ്രചരിപ്പിക്കുന്നത് കേരളത്തിനു പുറത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കാനാണ്. മലയാള മാദ്ധ്യമങ്ങൾ പഠിച്ച പാഠം എഎൻഐ പഠിച്ചിട്ടില്ല.അവർ അവരുടെ പഴയ പണി തുടരുകയാണ്. സത്യാനന്തര കാലത്തെ പ്രചരണത്തിൻ്റെ ഒന്നാന്തരം ഉദാഹരണമാണ് എഎൻഐ ട്വീറ്റെന്നും എംബി രാജേഷ് പറഞ്ഞു.
ഡിവൈഎഫ്ഐ പ്രവർത്തകർ ദേശീയ പതാക ഉയർത്തിയതിന് തൊട്ടുപിന്നാലെ എഎൻഐ ട്വിറ്ററിലാണ് അവാസ്തവം പ്രചരിപ്പിച്ചത്. പാലക്കാട് മുൻസിപ്പാലിറ്റിയിൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പടം വെച്ചതിന് ബി ജെപി അനുകൂല മുദ്രാവാക്യം വിളിച്ചതിനും ബിജെപി പ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കേസ് എടുത്തു എന്നായിരുന്നു എൻഎൻഐ ട്വീറ്റ് ചെയ്തത്. എഎൻഐയുടെ ട്വീറ്റിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം സംഘപരിവാർ സംഘടനകൾ ജയ് ശ്രീറാം ഫ്ലക്സ് ഉയർത്തിയ അതേ സ്ഥാനത്താണ് ഡിവൈഎഫ്ഐ ദേശീയ പതാക ഉയർത്തിയത്. രാവിലെ പ്രതിഷേധവുമായി നഗരസഭാ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നേതാക്കൾ എത്തുകയായിരുന്നു. പൊലീസ് പ്രവർത്തകരെ ഓഫീസ് ഗേറ്റിൽ തടഞ്ഞു. ഇതിനിടെ ഏതാനും പ്രവർത്തകർ ദേശീയ പാതാകയും, ത്രിവർണ പാതാക ആലേഖനം ചെയ്ത ഫ്ലക്സുമായി കെട്ടിടത്തിൽ കയറി. കഴിഞ്ഞ ദിവസം ജയ്ശ്രീം റാം ഫ്ലക്സ് ഉയർന്ന അതേസ്ഥാനത്ത് ത്രിവർണ ഫ്ലക്സ് ഉയർത്തി. ചില പ്രവർത്തകർ കെട്ടിടത്തിന് മുകളിൽ നിന്ന് ദേശീയ പതാകയും വീശി. പത്ത് മനുട്ടോളം ഇവർ കെട്ടിടത്തിന് മുകളിൽ തുടർന്ന്. പൊലീസ് എത്തിയെങ്കിലും താഴെ ഇറങ്ങാൻ ഡിവൈഎഫ്ഐക്കാർ തായ്യാറായില്ല. തുടർന്ന് പൊലീസ് ഇവരെ നിർബന്ധിച്ച് താഴെ ഇറങ്ങി. നഗരസഭാ ഗേറ്റിലുള്ള പ്രവർത്തകരെയും പോലീസ് നീക്കി.