തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിജയത്തിന് പിതൃത്വം അവകാശപ്പെടാന്‍ ഒരുപാട് പേരുണ്ടാകും എന്നാല്‍ പരാജയം അനാഥനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ 19 സീറ്റ് ലഭിച്ചിട്ട് വന്നപ്പോള്‍ തനിക്കാരും പൂച്ചെണ്ട് തന്നില്ല. തെരഞ്ഞെടുപ്പ് വിജയം കൂട്ടായ പ്രവര്‍ത്തനമാണെന്നാണ് അന്ന് പറഞ്ഞതെന്നും കൂട്ടായ നേതൃത്വത്തില്‍ വിശ്വസിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
വീഴ്ചകള്‍ സംബന്ധിച്ച് രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പടെയുളളവര്‍ ജനുവരി 6,7 ദിവസങ്ങളില്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യും. നാളെ കെപിസിസി സെക്രട്ടറിമാരും ജില്ലാ സെക്രട്ടറിമാരും യോഗം ചേരും. ജനുവരി 22 ന് ബ്ലോക്ക് തല ചര്‍ച്ച നടക്കും. 23, 24,26 തീയതികളില്‍ 14 ജില്ലകളിലും ചര്‍ച്ചകള്‍ നടക്കും. പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എംപി വിഷയത്തില്‍ വിവാദത്തിലേക്കൊന്നും പോകുന്നില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. വടകരയില്‍ നിന്ന് മാത്രമല്ല കണ്ണൂരില്‍ നിന്നും അഞ്ച് തവണ വിജയിച്ചിട്ടുണ്ട്. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ശക്തമായ നിലപാടെടുത്തയാളാണെന്നും ഓര്‍മകള്‍ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് നിര്‍ണ്ണയകാര്യത്തില്‍ വീഴ്ചപറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും. പ്രവര്‍ത്തകര്‍ വിയോജിപ്പ് പാര്‍ട്ടി ഫോറത്തില്‍ പറയണം. പരസ്യമായി പോസ്റ്ററുകള്‍ പതിക്കുന്നത് ശരിയല്ല. മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍ ആത്മനിയന്ത്രണം വേണം. മധ്യതിരുവിതാംകൂറില്‍ ജോസ് കെ മാണിയുടെ വിട്ടുപോക്ക് മാത്രമല്ല വോട്ട് ചോര്‍ച്ചക്ക് കാരണം. പ്രതിപക്ഷ നേതാവ് നിര്‍വഹിച്ചത് പ്രതിപക്ഷ ധര്‍മ്മമാണെന്നും വാര്‍ത്താസമ്മേളനങ്ങളില്‍ പറഞ്ഞതെല്ലാം വസ്തുതകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.