കാർഷിക ബില്ലുകളിൽ നിന്ന് ഒരു കാരണവശാലും പിന്മാറ്റമില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരെ രാഷ്ട്രീ നേട്ടത്തിനായി പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ബില്ലുകളുടെ നേട്ടം കർഷകരുടെ ക്ഷേമവും സമൃദ്ധിയുമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. താങ്ങുവില സമ്പ്രദായം തുടരും. ഉത്പ്പന്നങ്ങൾ എവിടെ വിൽക്കണം എന്നത് കർഷർക്ക് തീരുമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. വലിയ വിട്ടുവീഴ്ചകളോ ഭേഭഗതിയോ കാർഷിക ബില്ലിൽ പ്രതീക്ഷിക്കേണ്ടെന്ന കേന്ദ്രസർക്കാർ നയം കൂടിയാണ് പ്രധാനമന്ത്രി ഇന്ന് വ്യക്തമാക്കിയത്.
എല്ലാ കർഷകർക്കും കിസാൻ ക്രഡിറ്റ് കാർഡ് ഉറപ്പാക്കി. ഇടനിലക്കാരെ ഒഴിവാക്കാനായി. ഇന്ത്യയിലെ കർഷകർക്ക് ആധുനിക സൗകര്യങ്ങൾ ലഭ്യമാകണം. അതിനുള്ള തടസ്സങ്ങളൊന്നും അംഗീകരിക്കാനാവില്ലെന്നും മോദി പറഞ്ഞു. 30 വർഷം മുൻപ് നടപ്പിലാക്കേണ്ടിയിരുന്ന മാറ്റങ്ങളാണ് ഇപ്പോൾ കൊണ്ടുവന്നത്. കാർഷിക രംഗത്ത് പരിഷ്കരണത്തിനുള്ള വാഗ്‌ദാനങ്ങൾ ലംഘിച്ചവരോടാണ് കർഷകർ ചോദ്യം ഉന്നയിക്കേണ്ടത്. അവർക്ക് ചെയ്യാനാവാത്തത് മോദി സർക്കാർ ചെയ്തതിലാണ് ഈ എതിർപ്പെന്നും പ്രധാനമന്ത്രി മോദി വിമർശിച്ചു.
അതേസമയം,കർഷക സമരം സംബന്ധിച്ച ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി. കാർഷിക നിയമങ്ങളുടെ നിയമ സാധുത ഇപ്പോൾ പരിശോധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കർഷകരുടെ ദുരിതങ്ങളിലും അവരുടെ അവസ്ഥ സംബന്ധിച്ചും കോടതിക്ക് ആശങ്കയുണ്ട്. കൂടാതെ, കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഉണ്ടെന്നും അതില്‍ ഇടപെടില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.